ട്രെയിനില്‍ നിന്ന് അതിഥി തൊഴിലാളി തള്ളിയിട്ടു കൊന്ന ടി ടി ഇ. വിനോദിന്റെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന്; പ്രതിയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

തൃശൂരില്‍ ട്രെയിനില്‍ നിന്ന് അതിഥി തൊഴിലാളി പുറത്തേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ ടി ടി ഇ. കെ വിനോദിന്റെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് രാവിലെ നടക്കും. നടപടിക്രമങ്ങള്‍ക്കു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

എറണാകുളം – പാറ്റ്‌ന എക്‌സ്പ്രസിൽ എസ് 11 സ്‌ളീപ്പർ കോച്ചിൽ ഇന്നലെ വൈകിട്ട് എട്ടോടെയായിരുന്നു സംഭവം. ടിക്കറ്റ് ചോദിച്ചതിനാണ് ഒഡീഷ സ്വദേശിയായ രജനീകാന്ത എറണാകുളം സ്വദേശിയായ വിനോദിനെ ട്രെയിനില്‍ നിന്ന് തള്ളിയിട്ടത്. ട്രെയിന്‍ തൃശൂര്‍ വെളപ്പായയില്‍ എത്തിയപ്പോഴാണ് രജനീകാന്ത കൃത്യം നടത്തിയത്. പ്രതിയെ പാലക്കാട് റെയില്‍വേ പോലീസ് പിടികൂടി. ഇയാള്‍ അമിതമായി മദ്യപിച്ചിരുന്നുവെന്ന് പോലീസ് പറഞ്ഞു. തൃശൂരിൽ നിന്നാണ് പ്രതി ട്രെയിനിൽ കയറിയത്.

കൊലപ്പെടുത്താനുള്ള ഉദ്ദേശ്യത്തോടെ തന്നെയാണ് രജനീകാന്ത, വിനോദിനെ തള്ളിയതെന്ന് പോലീസ് എഫ് ഐ ആര്‍. വാതിലിന് അഭിമുഖമായി നില്‍ക്കുകയായിരുന്ന വിനോദിനെ പിറകില്‍ നിന്ന് തള്ളിയിടുകയായിരുന്നു. ടിക്കറ്റില്ലാത്തതിന് പിഴ അടയ്ക്കാന്‍ ആവശ്യപ്പെട്ടതിന്റെ വിരോധമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

പ്രതി മദ്യപിച്ച് പ്രശ്‌നമുണ്ടാക്കിയതായി ദൃക്‌സാക്ഷി പറഞ്ഞു. ടിക്കറ്റ് ചോദിച്ചപ്പോള്‍ ടി ടി ഇയെ തെറി വിളിച്ചു. തെറി നിര്‍ത്താതെയായപ്പോള്‍ വിനോദ് പാലക്കാട് റെയില്‍വേ പോലീസിനെ ബന്ധപ്പെട്ടു. തന്നെ കുറിച്ചാണ് പരാതി പറയുന്നതെന്ന് മനസ്സിലാക്കിയ പ്രതി ടിടിഇയെ തള്ളിയിടുകയായിരുന്നു. വിവരം പുറത്തു പറഞ്ഞാല്‍ തന്നെ മര്‍ദിക്കുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയതായും ദൃക്‌സാക്ഷി വ്യക്തമാക്കി.

അതേസമയം, പ്രതി രജനീകാന്തിന്റെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. തുടർന്ന് പ്രതിയുമായി അന്വേഷണ സംഘം ഇന്ന് തെളിവെടുപ്പ് നടത്തിയേക്കും.

The post ട്രെയിനില്‍ നിന്ന് അതിഥി തൊഴിലാളി തള്ളിയിട്ടു കൊന്ന ടി ടി ഇ. വിനോദിന്റെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന്; പ്രതിയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും appeared first on News Bengaluru.

Powered by WPeMatico