പലതവണ മുറിയില്‍വച്ചു നഗ്നനാക്കി റാഗ് ചെയ്തു, പെട്രോള്‍ ഒഴിച്ചു തീയിടുമെന്നു ഭീഷണിപ്പെടുത്തി; സിദ്ധാര്‍ത്ഥന്‍ എട്ട് മാസത്തോളം തുടര്‍ച്ചയായി പീഡിപ്പിക്കപ്പെട്ടുവെന്ന് ആന്റിറാഗിങ് സ്ക്വാഡ് റിപ്പോര്‍ട്ട്

പൂക്കോട് വെറ്ററിനറി കോളജില്‍ റാഗിങ്ങിനിരയായി ദുരൂഹ സാഹചര്യത്തില്‍ മരിച്ച ജെ എസ് സിദ്ധാർത്ഥന്‍ എട്ട് മാസത്തോളം തുടർച്ചയായി ക്രൂര പീഡനത്തിന് ഇരയായതായി ആന്റിറാഗിങ് സ്ക്വാഡ് റിപ്പോർട്ട്. എസ്‌എഫ്‌ഐ നേതാക്കളടക്കമുള്ളവരാണ് സിദ്ധാർത്ഥനെ നിരന്തരം റാഗിംഗിന് ഇരയാക്കിയത്.

ഹോസ്റ്റലില്‍ താമസിക്കാൻ തുടങ്ങിയതു തൊട്ട് എല്ലാ ദിവസവും സിദ്ധാർത്ഥൻ കോളജ് യൂണിയൻ പ്രസിഡന്റും എസ്‌എഫ്‌ഐ യൂണിറ്റ് കമ്മിറ്റിയംഗവുമായ കെ അരുണിന്റെ മുറിയില്‍ റിപ്പോർട്ട് ചെയ്യണമായിരുന്നു. എല്ലാ ദിവസവും രാവിലെയും വൈകിട്ടും അരുണിന്റെ മുറിയിലെത്തണമെന്നായിരുന്നു സിദ്ധാർത്ഥന് കിട്ടിയ നിർദേശം.

പലതവണ മുറിയില്‍വച്ചു നഗ്നനാക്കി റാഗ് ചെയ്തു. ഇക്കാര്യം സിദ്ധാർത്ഥൻ പറഞ്ഞിരുന്നതായി സഹപാഠി ആന്റി റാഗിങ്ങ് സ്ക്വാഡിനു മൊഴി നല്‍കി. സിദ്ധാർത്ഥന്റെ പിറന്നാള്‍ ദിനത്തില്‍ ഹോസ്റ്റലിലെ ഇരുമ്പുതൂണില്‍ കെട്ടിയിട്ട് പെട്രോള്‍ ഒഴിച്ചു തീയിടുമെന്നു ഭീഷണിപ്പെടുത്തി.

ക്യാമ്പസില്‍ സജീവമായി പ്രവർത്തിച്ചിരുന്ന സിദ്ധാർത്ഥനെ വരുതിയിലാക്കണമെന്ന് കോളജ് യൂണിയൻ നേതൃത്വം തീരുമാനിച്ചിരുന്നു. അതിനിടെ സർവകലാശാലയിലെ ചില സെക്യൂരിറ്റി ജീവനക്കാർ സ്ക്വാഡിനു മൊഴി നല്‍കാൻ കൂട്ടാക്കിയില്ല. പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍, നിയമോപദേശം തേടിയശേഷം അന്തിമ റിപ്പോർട്ട് വൈസ് ചാൻസലർക്കു നല്‍കാനാണു ആന്റിറാഗിങ് സ്ക്വാഡിന്റെ നിലവിലെ തീരുമാനം.

The post പലതവണ മുറിയില്‍വച്ചു നഗ്നനാക്കി റാഗ് ചെയ്തു, പെട്രോള്‍ ഒഴിച്ചു തീയിടുമെന്നു ഭീഷണിപ്പെടുത്തി; സിദ്ധാര്‍ത്ഥന്‍ എട്ട് മാസത്തോളം തുടര്‍ച്ചയായി പീഡിപ്പിക്കപ്പെട്ടുവെന്ന് ആന്റിറാഗിങ് സ്ക്വാഡ് റിപ്പോര്‍ട്ട് appeared first on News Bengaluru.