ഷിരൂര്‍ മണ്ണിടിച്ചില്‍; അര്‍ജുനായുള്ള തിരച്ചില്‍ വീണ്ടും അനിശ്ചിതത്വത്തില്‍

ഷിരൂര്‍ മണ്ണിടിച്ചില്‍; അര്‍ജുനായുള്ള തിരച്ചില്‍ വീണ്ടും അനിശ്ചിതത്വത്തില്‍

ബെംഗളൂരു: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ഡ്രൈവര്‍ അര്‍ജുനായുള്ള തിരച്ചില്‍ വീണ്ടും അനിശ്ചിതത്വത്തില്‍. നേവിക്ക് പുഴയിലെ ഡൈവിങിന് ജില്ലാ ഭരണകൂടം ഇതുവരെ അനുമതി നല്‍കിയില്ലെന്നാണ് പുറത്ത് വരുന്നത്. ഇന്ന് രാവിലെ 9ന് തിരച്ചില്‍ ആരംഭിക്കുമെന്ന് അറിയിച്ചിരുന്നുവെങ്കിലും തിരച്ചിലിനായി നാവികസംഘം ഇതുവരെ എത്തിയിട്ടില്ല.

അതേസമയം, എന്തുകൊണ്ടാണ് അനുമതി ലഭിക്കാത്തത് എന്നതിനെ കുറിച്ച്‌ ഇതുവരേയും ഔദ്യോഗിക വിവരം ലഭിച്ചിട്ടില്ല. കാര്‍വാറില്‍ നിന്നാണ് നേവി സംഘം എത്തേണ്ടിയിരുന്നത്. തിരച്ചിലിനായി വേണ്ട സജ്ജീകരണങ്ങളുമായി കാര്‍വാറിലുണ്ടെന്നാണ് നേവി അനൗദ്യോഗികമായി അറിയിക്കുന്നത്. ഇവര്‍ക്ക് അനുമതി ലഭിച്ചില്ലെന്നാണ് വിവരം. ഇന്നലെ വൈകീട്ട് നാവികസംഘം പുഴയിലെ ഒഴുക്ക് പരിശോധിച്ചിരുന്നു. ഇന്ന് കാലാവസ്ഥ അനുകൂലവുമാണ്.

അതേസമയം, എകെഎം അഷ്‌റഫ് എംഎല്‍എ ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്ത് എത്തിയിട്ടുണ്ട്. തിരച്ചില്‍ തുടങ്ങാത്തതുമായി ബന്ധപ്പെട്ട് വിവരം ലഭിച്ചിട്ടില്ലെന്നാണ് എംഎല്‍എയും പറയുന്നത്. ദൗത്യം പുനരാരംഭിക്കാന്‍ വൈകുന്നതില്‍ അര്‍ജുന്റെ കുടുംബം ഉത്തര കന്നഡ ജില്ലാ ഭരണകൂടത്തിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. തിരച്ചില്‍ ആരംഭിച്ചില്ലെങ്കില്‍ ഷിരൂരില്‍ കുടുംബം ഒന്നടങ്കം പ്രതിഷേധിക്കുമെന്നാണ് അര്‍ജുന്റെ സഹോദരിയുടെ ഭര്‍ത്താവ് ജിതിന്‍ നേരത്തെ പ്രതികരിച്ചത്.

TAGS : ARJUN RESCUE | KARNATAKA
SUMMARY : Shirur landslide; The search for Arjun is in limbo again

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *