അക്ബറിന്റെയും സീതയുടെയും പേര് മാറ്റി; സിംഹങ്ങള്‍ ഇനി സൂരജും തനയയും

അക്ബറിന്റെയും സീതയുടെയും പേര് മാറ്റി; സിംഹങ്ങള്‍ ഇനി സൂരജും തനയയും

കൊൽക്കത്ത: വിവാദങ്ങൾക്ക് പിന്നാലെ സിംഹങ്ങളുടെ പേരുമാറ്റി കൊൽക്കത്ത മൃഗശാല അധികൃതര്‍. കൊൽക്കത്ത ഹൈക്കോടതിയുടെ നിർദേശപ്രകാരമാണ് പേര് മാറ്റം. അക്ബർ സിംഹത്തിന് സൂരജ് എന്നും സീതയ്ക്ക് തനയ എന്നും പേരുകള്‍ മൃഗശാല അധികൃതര്‍ നിർദേശിച്ചു. പുതിയ പേരുകൾ കേന്ദ്ര മൃഗശാലാ അതോറിറ്റിക്ക് കൈമാറി. വിവാദമായ പേരുകൾ ഒഴിവാക്കണമെന്ന് കൊൽക്കത്ത ഹൈക്കോടതിയുടെ ജൽപായ്ഗുരി സർക്യൂട്ട് ബെഞ്ച് നിർദേശിച്ചിരുന്നു.

ഫെബ്രുവരി 13-നാണ് ത്രിപുരയിലെ സുവോളജിക്കല്‍ പാര്‍ക്കില്‍ നിന്നും സിംഹങ്ങളായ സീതയെയും അക്ബറിനെയും ബംഗാളിലെ സിലിഗുരി പാര്‍ക്കിലേക്ക് കൊണ്ടുവന്നത്. സീതയെയും അക്ബറിനെയും ഒരു കൂട്ടില്‍ താമസിപ്പിക്കാന്‍ വനം വകുപ്പ് തീരുമാനിച്ചത് ചോദ്യം ചെയ്തുകൊണ്ട് വിഎച്ച്പി ബംഗാള്‍ ഘടകം കല്‍ക്കട്ട ഹൈക്കോടതിയുടെ ജയ്പാല്‍ഗുരി സര്‍ക്യൂട്ട് ബെഞ്ചിനെ സമീപിച്ചിരുന്നു.

ത്രിപുരയിൽ നിന്നും എത്തിച്ച സിംഹജോഡികളാണ് ഇതെന്നും സീത, അക്ബര്‍ എന്നത് അവയ്ക്ക് നേരത്തെ ഇട്ട പേരുകളാണെന്നും അത് മാറ്റിയിട്ടില്ലെന്നുമായിരുന്നു വിശദീകരണം ആവശ്യപെട്ടപ്പോള്‍ പാര്‍ക്ക് അധികൃതര്‍ കോടതിയെ അറിയിച്ചത്.

എന്നാല്‍ സിംഹങ്ങള്‍ക്ക് സീതയെന്നും അക്ബര്‍ എന്നും പേരിട്ടതിനെ കൊല്‍ക്കത്ത ഹൈക്കോടതി വിമര്‍ശിച്ചു. ദൈവങ്ങളുടെയും പുരാണ നായകരുടെയും പേരുകള്‍ മൃഗങ്ങള്‍ക്ക് ഇടുന്നത് ശരിയല്ലെന്ന് കോടതി നിരീക്ഷിച്ചു. മതേതര രാജ്യമായ ഇന്ത്യയില്‍ സിംഹത്തിന് സീത, അക്ബര്‍ എന്നീ പേരുകള്‍ ഇട്ട് എന്തിനാണ് അനാവശ്യമായ വിവാദം ഉണ്ടാക്കുന്നതെന്നും, പേര് മാറ്റി വിവാദം ഒഴിവാക്കണമെന്നും ഹൈക്കോടതി പറഞ്ഞു.

The post അക്ബറിന്റെയും സീതയുടെയും പേര് മാറ്റി; സിംഹങ്ങള്‍ ഇനി സൂരജും തനയയും appeared first on News Bengaluru.