പ്രാര്‍ത്ഥനകള്‍ വിഫലം; ശ്രുതിയെ തനിച്ചാക്കി ജെന്‍സന്‍ യാത്രയായി

പ്രാര്‍ത്ഥനകള്‍ വിഫലം; ശ്രുതിയെ തനിച്ചാക്കി ജെന്‍സന്‍ യാത്രയായി

വയനാട്: ഉരുൾപൊട്ടൽ ദുരന്തത്തിൽ സകലതും നഷ്ടപ്പെട്ട ശ്രുതിയെ തനിച്ചാക്കി പ്രതിശ്രുത വരൻ ജെൻസണും മരണത്തിന് കീഴടങ്ങി. കൽപ്പറ്റ വെള്ളാരംകുന്നിൽ വാഹനാപകടത്തിൽ പരുക്കേറ്റ ജെൻസൺ ചികിത്സയിലായിരുന്നു. മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലിൽ മാതാപിതാക്കളും സഹോദരിയും ഉൾപ്പെടെ കുടുംബത്തിലെ ഒമ്പത് പേർ നഷ്ടമായ ശ്രുതിയുടെ പ്രതിശ്രുത വരനായിരുന്നു ഇദ്ദേഹം.

ഇന്നലെ വൈകിട്ടാണ് ജെൻസണും ശ്രുതിയും സഞ്ചരിച്ചിരുന്ന വാൻ സ്വകാര്യബസുമായി കൂട്ടിയിടിച്ചത്. ഇവർ കോഴിക്കോട് ബന്ധു വീട്ടിലേക്ക് പോകുമ്പോഴായിരുന്നു അപകടമുണ്ടായത്. വാനിന്‍റെ മുന്‍ഭാഗം പൂർണമായും തകർന്നിരുന്നു. ‌വാനില്‍ ഉണ്ടായിരുന്ന കുടുംബാംഗങ്ങൾ ഉൾപ്പെടെയുള്ളവരെ വാഹനത്തിന്‍റെ ഒരു ഭാഗം പൊളിച്ചാണ് പുറത്തെടുത്തത്. അനിയന്ത്രിതമായ രക്തസ്രാവത്തെ തുടർന്ന് ജെൻസൻ അതീവ ​ഗുരുതരാവസ്ഥയിൽ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ജെൻസനും ശ്രുതിയും ഉൾപ്പടെ വാനിലുണ്ടായിരുന്ന ഒൻപത് പേർക്ക് അപകടത്തിൽ പരുക്കേറ്റിരുന്നു. ജെൻസനായിരുന്നു വാൻ ഓടിച്ചിരുന്നത്. ശ്രുതിക്ക് കാലിന് ചെറിയ പരുക്കേറ്റിരുന്നു. പരുക്കേറ്റ ശ്രുതി മറ്റൊരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

ഉരുൾപൊട്ടലിൽ തനിച്ചായ ശ്രുതിയുടെ ഏക ആശ്രയമായിരുന്നു പ്രതിശ്രുത വരനായ ജെന്‍സന്‍. ഇവർ തമ്മിലുള്ള വിവാഹം ഈ മാസം അവസാനം നടത്താനുള്ള ഒരുക്കങ്ങൾക്കിടെയാണ് മഹാദുരന്തത്തിൽ ശ്രുതിയുടെ ബന്ധുക്കൾ മരിച്ചത്. ഉരുൾപൊട്ടൽ സമയം കോഴിക്കോട്ട് ജോലി സ്ഥലത്തായതിനാലാണ് ശ്രുതി രക്ഷപ്പെട്ടത്. ശ്രുതിയുടെ വിവാഹത്തിനായി അച്ചൻ കരുതിവെച്ച 15 പവൻ സ്വർണവും നാലര ലക്ഷം രൂപയും വീടുമെല്ലാം ദുരന്തത്തിൽ നഷ്ടമായിരുന്നു.
<BR>
TAGS : ACCIDENT | WAYANAD LANDSLIDE
SUMMARY : Kalpetta accident injured youth died.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *