ഒരുവർഷത്തിനിടെ 10,644 പരാതികൾ; ഒല ഇലക്ട്രിക്കിന് നോട്ടീസ് അയച്ച് കേന്ദ്രം

ഒരുവർഷത്തിനിടെ 10,644 പരാതികൾ; ഒല ഇലക്ട്രിക്കിന് നോട്ടീസ് അയച്ച് കേന്ദ്രം

ന്യൂഡൽഹി: ഒല ഇലക്ട്രിക്കിന്റെ സർവീസുമായി ബന്ധപ്പെട്ട് ഒരു വർഷത്തിനിടെ 10,644 പരാതികൾ ലഭിച്ചതിന്റെ പശ്ചാത്തലത്തിൽ വിഷയത്തിൽ കമ്പനിക്ക് കേന്ദ്രം കാരണം കാണിക്കൽ നോട്ടീസ് അയച്ചു. സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റിയാണ് (സിസിപിഎ) ഒല ഇലക്ട്രിക്കിന് നോട്ടീസ് നൽകിയിരിക്കുന്നത്.

സേവനത്തിലെ പോരായ്മ, തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ, ഉപഭോക്തൃ അവകാശ ലംഘനങ്ങൾ എന്നിവയുൾപ്പെടെ 2019-ലെ ഉപഭോക്തൃ സംരക്ഷണ നിയമത്തിലെ ഒന്നിലധികം വ്യവസ്ഥകൾ ഒല ഇലക്ട്രിക് ലംഘിച്ചുവെന്ന് കേന്ദ്രം അറിയിച്ചു. നോട്ടീസിന് മറുപടി നൽകാൻ കമ്പനിക്ക് 15 ദിവസത്തെ സമയം നൽകിയിട്ടുണ്ട്.

2023 സെപ്റ്റംബർ ഒന്നിനും 2024 ഓഗസ്റ്റ് 30നും ഇടയിൽ, ഉപഭോക്തൃകാര്യ വകുപ്പ് നിയന്ത്രിക്കുന്ന നാഷണൽ കൺസ്യൂമർ ഹെൽപ്പ് ലൈനിൽ ഒലയുടെ ഇ-സ്കൂട്ടറുകളുമായി ബന്ധപ്പെട്ട് 10,644 പരാതികൾ രേഖപ്പെടുത്തിയിരുന്നു. സേവനത്തിൽ കാലതാമസം വരുത്തിയതുമായി ബന്ധപ്പെട്ട് 3,389 കേസുകളും, ഡെലിവറി കാലതാമസവുമായി ബന്ധപ്പെട്ട 1,899 കേസുകളും രേഖപ്പെടുത്തിയിട്ടുണ്ട്. 1,459 പരാതികൾ കമ്പനിയുടെ വാഗ്ദാനങ്ങൾ പാലിക്കാത്തതിനെതിരെയാണ്.

വാഹനങ്ങളിലെ നിർമ്മാണ തകരാറുകൾ, സെക്കന്റ്-ഹാൻഡ് സ്കൂട്ടറുകൾ ഡെലിവറി ചെയ്യുന്നതും, ബുക്കിങ് കാൻസൽ ചെയ്തിട്ടും പണം തിരികെ ലഭിക്കുന്നില്ല, സർവീസ് ചെയ്തതിനു ശേഷവും നിരന്തരം പ്രശ്നങ്ങൾ, അമിത ചാർജിംഗ്, ബാറ്ററിയിൽ പതിവ് തകരാറുകൾ തുടങ്ങിയ പരാതികളാണ് ഒലയുടെ ഇലക്ട്രിക്ക് സ്കൂട്ടറുകൾക്കെതിരെ വ്യാപകമായി ഉയർന്നുവരുന്നത്. എന്നാൽ വിഷയത്തിൽ ഒല ഇലക്ട്രിക് പ്രതികരിച്ചിട്ടില്ല.

TAGS: NATIONAL | OLA
SUMMARY: Centre sents showcause notice to ola electric after complaints increase

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *