ഹരിയാനയിൽ വമ്പൻ ട്വിസ്റ്റ്; ലീഡ് ഉയർത്തി ബിജെപി

ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ പുരോഗമിക്കവെ ഹരിയാനയിൽ ആദ്യം കോൺഗ്രസ് ലീഡ് ഉയർത്തിയെങ്കിലും പിന്നാലെ താഴ്ന്നു. നേരത്തെ തന്നെ ആഘോഷങ്ങൾ ആരംഭിച്ച കോൺഗ്രസ് പ്രവർത്തകർ ഇപ്പോൾ നിരാശയിലാണ്. വോട്ടെണ്ണൽ തുടങ്ങിയ ആദ്യ മണിക്കൂറിൽ ഹരിയാനയിലെ ലീഡ് നിലയിൽ കോൺഗ്രസ് കേവല ഭൂരിപക്ഷം മറികടന്നിരുന്നു. എന്നാൽ ഇപ്പോൾ വിധി മാറിമാറിയുന്നതാണ് കാണുന്നത്. ഹരിയാനയിൽ ബിജെപി ഇപ്പോൾ ശക്തമായി തിരിച്ചുവരുന്നുണ്ട്. ബിജെപി മുന്നിലെത്തിയെന്നാണ് പുതിയ റിപ്പോർട്ട്.

പത്ത് മണിക്ക് ലീഡ് നിലയിൽ കേവല ഭൂരിപക്ഷവും കടന്ന് ബിജെപി മുന്നേറുകയാണ്. ബിജെപി 47, കോൺഗ്രസ് 35, ബിഎസ്പി 2, മറ്റുള്ളവർ 6 എന്നിങ്ങനെയാണ് ലീഡ് നില.

പെട്ടന്നുണ്ടായ തിരിച്ചടിയ്ക്ക് പിന്നാലെ എഐസിസി ആസ്ഥാനത്തെ ആഘോഷം നിർത്തി. കോൺഗ്രസ് ആസ്ഥാനം ആശങ്കയിലാണ്. ഹരിയാനയില്‍ ഇത്തവണ കോണ്‍ഗ്രസ് അധികാരത്തില്‍ എത്തുമെന്നായിരുന്നു തിരഞ്ഞെടുപ്പിന് പിന്നാലെ പുറത്തുവന്ന എക്സിറ്റ് പോളുകളെല്ലാം തന്നെ പ്രവചിച്ചിരുന്നത്. ആദ്യഘട്ട ഫലസൂചനകളും ഇത് ശരിവെച്ചിരുന്നു. എന്നാൽ പിന്നീട് ലീഡ‍് നില മാറി. ആകെ 90 സീറ്റുകളുള്ള ഹരിയാന നിയമസഭയില്‍ 89 സീറ്റുകളിലാണ് കോണ്‍ഗ്രസ് മത്സരിച്ചത്. സഖ്യ ധാരണയുടെ ഭാഗമായി ഒരു സീറ്റ് സി പി എമ്മിന് കൈമാറി. ബി ജെ പി 89 സീറ്റിലും തനിച്ചാണ് മത്സരിച്ചത്.

ജമ്മു കാശ്‌മീരിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് ബിജെപിയും നാഷണൽ കോൺഫറൻസും തമ്മിൽ നടക്കുന്നത്. ജമ്മു കാശ്മീരിൽ നിലവിൽ 51 സീറ്റിന്റെ ലീഡ് നാഷണൽ കോൺഫറൻസിനുണ്ട്. ബിജെപിക്ക് 32 സീറ്റുകളിൽ ലീഡ് ഉണ്ട്. പലയിടങ്ങളിലും ബിജെപി മുന്നിട്ടു നിൽക്കുന്നുവെന്നത് താഴ്‌വരയിൽ അവർക്ക് ആശ്വാസം നൽകുന്നുണ്ട്. രാവിലെ 8ന് ആണ് വോട്ടെണ്ണൽ ആരംഭിച്ചത്. ഉച്ചയോടെ പൂർത്തിയാകും. രണ്ടിടത്തും 90 അംഗ സഭകളാണ്. ഹരിയാനയിൽ ഒറ്റ ഘട്ടമായും ജമ്മുകാശ്‌മീരിൽ മൂന്ന് ഘട്ടമായുമാണ് വോട്ടെടുപ്പ് നടന്നത്.
<BR>
TAGS : ELECTION 2024 | HARYANA
SUMMARY :

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *