മാവോയിസ്റ്റ് വിക്രം ഗൗഡയുടെ കൊലപാതകം; പോലീസിനെതിരെ നടപടി ആവശ്യപ്പെട്ട് സിവിൽ സൊസൈറ്റി അംഗങ്ങൾ

മാവോയിസ്റ്റ് വിക്രം ഗൗഡയുടെ കൊലപാതകം; പോലീസിനെതിരെ നടപടി ആവശ്യപ്പെട്ട് സിവിൽ സൊസൈറ്റി അംഗങ്ങൾ

ബെംഗളൂരു: മാവോയിസ്റ്റ് നേതാവ് വിക്രം ഗൗഡ കൊല്ലപ്പെട്ട സംഭവത്തിൽ നക്‌സൽ വിരുദ്ധ സേനയുടെ (എഎൻഎഫ്) പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് സിവിൽ സൊസൈറ്റി സംഘടനയിലെ അംഗങ്ങൾ. കർണാടകയിലെ മാവോയിസ്റ്റുകളുടെ കീഴടങ്ങലും പുനരധിവാസവും സുഗമമാക്കുന്നതിന് സർക്കാർ നിയോഗിച്ച സമിതിയാണ് സിവിൽ സൊസൈറ്റി. വിക്രം ഗൗഡയെ നിയമവിരുദ്ധമായാണ് കൊലപ്പെടുത്തിയതെന്നാണ് ഉയരുന്ന ആരോപണം. വിക്രം കീഴടങ്ങാൻ തയ്യാറായിരുന്നു. എന്നാൽ ഇതിനിടെ പോലീസ് മനപൂർവം ഇയാളെ വെടിവെക്കുകയായിരുന്നുവെന്ന് സംഘടനയിലെ അംഗങ്ങൾ ആരോപിച്ചു.

സംഭവത്തിൽ ഏറ്റുമുട്ടൽ നടന്ന ഹെബ്രി സന്ദർശിച്ച് പ്രദേശവാസികളുമായി സംഘടന അംഗങ്ങൾ സംസാരിക്കും. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതിയിലെ മറ്റ് അംഗങ്ങളിൽ മുതിർന്ന പോലീസ് ഉദ്യോഗസ്ഥരും മറ്റ് മുതിർന്ന സർക്കാർ ഉദ്യോഗസ്ഥരും ഉൾപ്പെടുന്നുണ്ട്.

ഗൗഡലു ഗോത്രത്തിൽപ്പെട്ട വിക്രം രണ്ട് പതിറ്റാണ്ട് മുമ്പ് പശ്ചിമഘട്ടത്തിലെ മലനാട് മേഖലയിലുള്ള വനങ്ങളിൽ നിന്ന് കുടിയൊഴിപ്പിക്കലിനെതിരെ പ്രതിഷേധിച്ചയാളാണ്. പിന്നീട് പോലീസിന്റെ പീഡനം ആരോപിച്ച് വിക്രം ഒളിവിൽ പോയിരുന്നു. മാവോയിസ്റ്റാകുന്നതിന് മുമ്പ് വർഷങ്ങളോളം സാമൂഹിക പ്രവർത്തകനായിരുന്നു വിക്രമെന്ന് സിവിൽ സൊസൈറ്റി അംഗവും എഴുത്തുകാരനുമായ ബഞ്ചഗെരെ ജയപ്രകാശ് പറഞ്ഞു.

നവംബർ 18 തിങ്കളാഴ്ച വൈകീട്ടാണ് പീറ്റെബൈലുവിൽ എഎൻഎഫ് വിക്രം ഗൗഡയെ കൊലപ്പെടുത്തിയത്. മൂന്ന് വീടുകളിൽ റേഷൻ വാങ്ങാൻ നക്സലുകൾ എത്താൻ സാധ്യതയുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടർന്നാണ് പോലീസ് ഗ്രാമത്തിൽ എത്തിയത്. വിക്രമും മറ്റുചിലരും പ്രദേശത്ത് പ്രവേശിക്കുന്നത് തങ്ങൾ കണ്ടതായും കീഴടങ്ങാൻ പോലീസ് ആവശ്യപ്പെട്ടെങ്കിലും, ഫലമുണ്ടാകാതെ വന്നതോടെ വെടിവെക്കുകയായിരുന്നു എന്നുമാണ് പോലീസ് നൽകുന്ന വിശദീകരണം.

TAGS: KARNATAKA | VIKRAM GOWDA
SUMMARY: Activists call for FIR against cops involved in alleged fake encounter of Maoist

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *