ഉപയോഗശൂന്യമായ കുഴൽക്കിണറുകൾ അടച്ചില്ലെങ്കിൽ 25,000 പിഴ; ബിൽ പാസാക്കി നിയമസഭ

ഉപയോഗശൂന്യമായ കുഴൽക്കിണറുകൾ അടച്ചില്ലെങ്കിൽ 25,000 പിഴ; ബിൽ പാസാക്കി നിയമസഭ

ബെംഗളൂരു: ഉപയോഗശൂന്യമായ കുഴൽക്കിണറുകൾ അടച്ചില്ലെങ്കിൽ 25000 രൂപ പിഴ ചുമത്തേണ്ടി വരും. ഇതിനായുള്ള ഭേദഗതി ബിൽ (കർണാടക ഭൂഗർഭജല ആക്റ്റ്, 2011, റൂൾസ്, 2012) സംസ്ഥാന നിയമസഭയുടെ ശീതകാല സമ്മേളനത്തിൽ ഐക്യകണ്‌ഠേന പാസാക്കി. കുഴൽക്കിണർ കുഴിക്കുന്നതുമായി ബന്ധപ്പെട്ട് സുരക്ഷ നടപടികൾ പാലിച്ചില്ലെങ്കിൽ ഒരു വർഷം വരെ തടവും പിഴയും ഉൾപ്പെടെയുള്ള കർശന ശിക്ഷയും ബിൽ ശുപാർശ ചെയ്യുന്നുണ്ട്.

തുറസ്സായ കുഴൽക്കിണറുകളിൽ കുട്ടികൾ വീഴുന്ന നിരവധി സംഭവങ്ങൾ സംസ്ഥാനത്ത് റിപ്പോർട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് ബിൽ പാസാക്കിയതെന്ന് മന്ത്രി ബൈരതി ബസവരാജ് പറഞ്ഞു. കുഴൽക്കിണർ കഴിക്കുന്നവർ 15 ദിവസം മുമ്പെങ്കിലും അതാത് തദ്ദേശ സ്വയംഭരണ സ്ഥാപന അധികൃതരെ അറിയിക്കണം. കുഴൽക്കിണറുകളിൽ ഇരുമ്പ് തൂണുകൾ സ്ഥാപിക്കുകയും ഡ്രില്ലിംഗ് നടത്തി 24 മണിക്കൂറിനുള്ളിൽ അവ സുരക്ഷിതമായി അടച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യേണ്ടത് ഡ്രില്ലിംഗ്, നടപ്പിലാക്കുന്ന ഏജൻസികളാണ്. കുഴൽക്കിണറുകൾ അടയ്ക്കുന്നതിൽ വീഴ്ച വരുത്തുന്ന ഏജൻസികൾക്ക് 25,000 രൂപ പിഴയും, ബന്ധപ്പെട്ടവർക്ക് ഒരു വർഷം വരെ തടവും ലഭിക്കും.

15 ദിവസം മുമ്പെങ്കിലും കുഴൽക്കിണർ കുഴിക്കുന്നതിനെക്കുറിച്ച് പ്രാദേശിക അധികൃതരെ അറിയിച്ചില്ലെങ്കിൽ 5,000 രൂപ പിഴയും മൂന്ന് മാസം വരെ തടവും ലഭിക്കും. കുഴൽക്കിണർ കുഴിക്കൽ സംബന്ധിച്ച് പൊതുജനങ്ങൾക്ക് അവബോധം നൽകുന്ന മുന്നറിയിപ്പ് ബോർഡുകളും നിർബന്ധമായും സ്ഥാപിക്കണം.

TAGS: KARNATAKA | BOREWELL
SUMMARY: Karnataka assembly passes bill mandating safety measures for borewells

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *