വടകരയെ നടുക്കി കാരവനിലെ മരണം; പോലീസ് അന്വേഷണം തുടങ്ങി

വടകരയെ നടുക്കി കാരവനിലെ മരണം; പോലീസ് അന്വേഷണം തുടങ്ങി

കോഴിക്കോട് : വടകര കരിമ്പനപാലത്ത് റോഡരികിൽ നിറുത്തിയിട്ട കാരവനിൽ രണ്ടുപേരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി. തിങ്കളാഴ്ച രാത്രി എട്ടോടെയാണ് കരിമ്പനപാലം കെ.ടി.ഡി.സിയുടെ ആഹാർ റസ്റ്റാറന്റിന് സമീപത്തായി നിർത്തിയിട്ട വാഹനത്തിൽ രണ്ടുപേരെ മരിച്ചനിലയിൽ കണ്ടത്. മലപ്പുറം എടപ്പാളിലെ ലൈഫ്‌ലൈൻ ഹോസ്‌പിറ്റാലിറ്റി കമ്പനിയിലെ ജീവനക്കാരായ മനോജ്, ജോയൽ എന്നിവരാണ് മരിച്ചത്. വണ്ടൂർ വാണിയമ്പലം സ്വദേശിയാണ് മനോജ്. ജോയൽ കണ്ണൂർ പറശേരി സ്വദേശിയും.

കാരവൻ വാഹനം ഞായറാഴ്ച രാത്രി ഇവിടെ നിർത്തിയിട്ടത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. തിങ്കളാഴ്ച വൈകീട്ടോടെ സമീപത്തുള്ള ഒരാൾക്ക് ഫോൺ കോളിലൂടെ വാഹനത്തെക്കുറിച്ചുള്ള അന്വേഷണം എത്തിയപ്പോഴാണ് നാട്ടുകാർ വാഹനത്തിനടുത്ത് എത്തി പരിശോധന നടത്തിയത്. പരിശോധനയിൽ ഡോറിന് സമീപത്തായി ഒരാൾ കിടക്കുന്നനിലയിലാണ് ആദ്യം കണ്ടത്. പോലീസ് സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് മറ്റൊരാൾ വാഹനത്തിന്റെ ബർത്തിലും മരിച്ചുകിടക്കുന്നനിലയിൽ കണ്ടത്. സൈഡ് ഗ്ലാസ് മാത്രമുള്ള എയർകണ്ടീഷൻ ചെയ്ത വാഹനമാണിത്. എ.സി.യിട്ട് ഉറങ്ങിയപ്പോള്‍ ഉള്ളില്‍ കാര്‍ബണ്‍ മോണോക്‌സൈഡ് നിറഞ്ഞ് അത് ശ്വസിച്ചതാകാം മരണത്തിനിടയാക്കിയതെന്നാണ് സംശയം.

കാരവന്റെ പുറകിലായി പുതച്ച നിലയിലായിരുന്നു ജോയലിന്റെ മൃതദേഹം. കാരവനിൽ വാതിലിനോട് ചേർത്തായിരുന്നു മനോജിന്റെ മൃതദേഹം കിടന്നിരുന്നത്. മനോജിന്റെ കയ്യിൽ വണ്ടിയുടെ താക്കോൽ ഉണ്ടായിരുന്നു. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ മരണപ്പെട്ടതാകാമെന്നാണ് പോലീസ് സംശയിക്കുന്നത്. മൃതദേഹം കാണുമ്പോള്‍ എ.സി ഓണായനിലയിലായിരുന്നു. പാര്‍ക്കിങ് ലൈറ്റും കത്തുന്നുണ്ട്. ഭക്ഷണം കഴിച്ചശേഷം വാഹനത്തിൽ കിടന്ന് ഉറങ്ങിപ്പോയതാവാനാണ് സാധ്യത. ശ്വാസതടസ്സമനുഭവപ്പെട്ട് രക്ഷപ്പെടാനുള്ള വെപ്രാളത്തിനിടയിൽ വാതിലിനടുത്ത് എത്തിയതാകാം ഒരാളെന്നാണ് നിഗമനം.

മൃതദേഹങ്ങൾ നിലവിൽ കാരവനിൽ നിന്ന് മാറ്റിയിട്ടില്ല.  എല്ലാ സാധ്യതകളും പോലീസ് പരിശോധിക്കുകയാണ്. പൊലീസ് സ്ഥലത്തെത്തി കൂടുതല്‍ പരിശോധനകള്‍ നടത്തുകയാണ്. മരിച്ച രണ്ടുപേരുടെ ഇൻക്വസ്റ്റ് നടപടികൾ ഇന്ന് രാവിലെ നടക്കും. എഡിഎമ്മിൻ്റെ നേതൃത്വത്തിലാണ് ഇൻക്വസ്റ്റ് നടപടികൾ നടത്തുന്നത്. ഫൊറന്‍സിക് വിദഗ്ധര്‍, വിരലടയാള വിദഗ്ധര്‍, ഡോഗ് സ്‌ക്വാഡ് എന്നിവരെല്ലാം വിശദമായ പരിശോധന നടത്തും. രാത്രിയിലുള്ള പരിശോധന ഫലപ്രദമാകില്ലെന്നതിനാലാണ് എല്ലാ പരിശോധനയും പകല്‍സമയത്തേക്ക് മാറ്റിയതെന്നും അധിക്യതർ അറിയിച്ചു.
<BR>
TAGS : VADAKARA NEWS
SUMMARY : Death in caravan shakes Vadakara; Police begin investigation

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *