റിജിത്ത് വധം: ഒമ്പത് ആര്‍എസ്‌എസ്സുകാര്‍ക്ക് ജീവപര്യന്തം തടവ്

റിജിത്ത് വധം: ഒമ്പത് ആര്‍എസ്‌എസ്സുകാര്‍ക്ക് ജീവപര്യന്തം തടവ്

തലശ്ശേരി: സിപിഎം കണ്ണപുരം ചുണ്ട ബ്രാഞ്ച് അംഗമായിരുന്ന അലച്ചി ഹൗസില്‍ റിജിത്ത് ശങ്കരനെ (25) വെട്ടിക്കൊന്ന കേസിലെ പ്രതികളായ ഒമ്പത് ആര്‍എസ്‌എസ്സുകാര്‍ക്ക് ജീവപര്യന്തം കഠിന തടവ്. തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. 19 കൊല്ലം മുമ്പ് നടന്ന കൊലപാതകത്തിലാണ് കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്.

കണ്ണപുരം ചുണ്ട സ്വദേശികളായ വയക്കോടന്‍ വീട്ടില്‍ സുധാകരന്‍ (57), കോത്തിലതാഴെ വീട്ടില്‍ ജയേഷ് (41), ചാങ്കുളത്ത്പറമ്പിൽ രഞ്ജിത്ത് (44), പുതിയപുരയില്‍ അജീന്ദ്രന്‍ (51), ഇല്ലിക്കവളപ്പില്‍ അനില്‍കുമാര്‍ (52), പുതിയപുരയില്‍ രാജേഷ് (46), കണ്ണപുരം ഇടക്കേപ്പുറം സ്വദേശികളായ വടക്കേവീട്ടില്‍ ശ്രീകാന്ത് (47), സഹോദരന്‍ ശ്രീജിത്ത് (43), തെക്കേവീട്ടില്‍ ഭാസ്‌കരന്‍ (67) എന്നിവരെയാണ് തലശ്ശേരി അഡീഷനല്‍ ജില്ല സെഷന്‍സ് കോടതി (മൂന്ന്) ജഡ്ജി റൂബി കെ ജോസ് ശിക്ഷിച്ചത്.

കേസിലെ മൂന്നാം പ്രതി അജേഷ് എന്നയാള്‍ വിചാരണക്കാലയളവില്‍ വാഹനാപകടത്തില്‍ മരിച്ചിരുന്നു. ഇവര്‍ എല്ലാവരും കുറ്റക്കാരാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. കേസുമായി ബന്ധപ്പെട്ട 28 സാക്ഷികളെ കോടതി വിസ്തരിച്ചു. 59 രേഖകളും 50 തൊണ്ടിമുതലും പ്രോസിക്യൂഷൻ കോടതിക്ക് മുന്നില്‍ ഹാജരാക്കി.

2005 ഒക്ടോബര്‍ 3നാണ് അരുംകൊല നടന്നത്. രാത്രി ഒമ്പതിന് സുഹൃത്തുക്കളായ നികേഷ്, വിമല്‍, വികാസ്, സജീവൻ എന്നിവർക്കൊപ്പം റിജിത്ത് വീട്ടിലേക്ക് നടന്നുപോകുമ്പോഴാണ് ആക്രമണമുണ്ടായത്. ചുണ്ട തച്ചങ്കണ്ടിയാലിനടുത്ത പഞ്ചായത്ത് കിണറിന് സമീപംവെച്ച്‌ പത്തംഗ സംഘം ആക്രമിക്കുകയായിരുന്നു.

സമീപത്തെ ക്ഷേത്രത്തില്‍ ശാഖ തുടങ്ങുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ആക്രമണത്തില്‍ റിജിത്ത് കൊല്ലപ്പെടുകയും മൂന്ന് സിപിഎം പ്രവർത്തകർക്ക് പരുക്കേല്‍ക്കുകയും ചെയ്തു. വടിവാള്‍കൊണ്ട് വിമലിനെ വെട്ടുന്നത് കണ്ടപ്പോള്‍ തടയാൻ ചെന്നതായിരുന്നു റിജിത്ത്. ഗുരുതരമായി പരുക്കേറ്റ റിജിത്ത് സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു.

TAGS : RIJITH MURDER CASE
SUMMARY : Kannapuram Rijith murder: Life imprisonment for nine RSS workers

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *