ഷാബാ ഷെരീഫ് വധക്കേസ്; മുഖ്യപ്രതി ഷൈബിൻ അഷ്റഫിന് 11 വര്‍ഷം തടവ്

ഷാബാ ഷെരീഫ് വധക്കേസ്; മുഖ്യപ്രതി ഷൈബിൻ അഷ്റഫിന് 11 വര്‍ഷം തടവ്

മലപ്പുറം: പാരമ്പര്യ വൈദ്യൻ ഷാബാ ഷെരീഫ് വധക്കേസില്‍ മുഖ്യപ്രതി ഷൈബിൻ അഷ്റഫിന് 11 വര്‍ഷവും 9 മാസവും തടവ് ശിക്ഷ വിധിച്ചു. രണ്ടാംപ്രതി ശിഹാബുദ്ദീന് 6 വര്‍ഷവും 9മാസവും ആറാംപ്രതി നിഷാദിന് മൂന്ന് വര്‍ഷവും 9 മാസവും തടവിനും ശിക്ഷിച്ചു. മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (ഒന്ന്) യാണ് ശിക്ഷ വിധിച്ചത്.

ഇന്നലെ ഈ മൂന്ന് പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. മറ്റ് 13 പ്രതികളെ ജഡ്ജി എം. തുഷാര്‍ വെറുതേ വിട്ടിരുന്നു. 2019 ഓഗസ്റ്റ് ഒന്നിനാണ് മൂലക്കുരു ചികിത്സയുടെ ഒറ്റമൂലി ചോര്‍ത്താന്‍ പാരമ്പര്യ വൈദ്യനായ ഷാബാ ഷെരീഫിനെ പ്രതികള്‍ മൈസുരുവിലെ വീട്ടില്‍നിന്നു തട്ടിക്കൊണ്ടുവന്ന് മുക്കട്ടയിലെ വീട്ടില്‍ താമസിപ്പിച്ചത്.

2020 ഒക്‌ടോബര്‍ എട്ടിന് വൈദ്യനെ കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി ചാലിയാറില്‍ ഒഴുക്കിയെന്നാണു കേസ്. മൃതദേഹം കണ്ടെത്താത്ത കേസില്‍ കുറ്റം തെളിയിച്ച കേരളത്തിലെ ആദ്യകേസായിരുന്നു. മലപ്പുറം മുന്‍ എസ്.പി. എസ്. സുജിത്ദാസിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.

നാവികസേനാ സംഘമടക്കം തെരച്ചിലിനിറങ്ങിയെങ്കിലും മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. ശാസ്ത്രീയ തെളിവുകളടക്കം ഹാജരാക്കിയാണ് അന്വേഷണസംഘം കേസ് തെളിയിച്ചത്. ഏഴാംപ്രതിയായിരുന്ന നൗഷാദിനെ മാപ്പുസാക്ഷിയാക്കിയ പ്രോസിക്യൂഷന്‍ നടപടിയും കേസില്‍ നിര്‍ണായകമായി. 3177 പേജുകളുള്ള കുറ്റപത്രമാണ് സമര്‍പ്പിച്ചത്. അന്വേഷണമാരംഭിച്ച്‌ 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിച്ചതിനാല്‍ റിമാന്‍ഡിലുള്ള പ്രതികള്‍ക്കു ജാമ്യം ലഭിച്ചില്ല.

ജുഡീഷ്യല്‍ കസ്റ്റഡിയിലാണു വിചാരണ നേരിട്ടത്. പ്രതിപ്പട്ടികയിലുള്ള മൂന്നുപേരെ പിടികൂടാനുണ്ട്. പ്രതി ഷൈബിൻ അഷ്റഫ് ഉപയോഗിച്ച കാറില്‍നിന്ന്‌ ലഭിച്ച മുടി ഷാബ ഷെരീഫിന്റേതാണെന്ന്‌ ഡിഎൻഎ പരിശോധനയില്‍ കണ്ടെത്തി. ഷാബ ഷെരീഫിനെ ചങ്ങലക്കിട്ട് കിടത്തിയ വീഡിയോ ദൃശ്യങ്ങളും പ്രതികളുടെ ഫോണില്‍നിന്ന് കണ്ടെത്തി.

ശാരീരികമായി ഉപദ്രവിക്കുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ പെൻഡ്രൈവും മൃതദേഹം വെട്ടിനുറുക്കിയ ശുചിമുറിയുടെ പൈപ്പില്‍ രക്തക്കറയും അന്വേഷകസംഘം കണ്ടെത്തി. ശുചിമുറിയില്‍ നിന്ന് നീക്കം ചെയ്ത ടൈല്‍, മണ്ണ്, സിമന്റ് എന്നിവയിലും രക്തക്കറയുണ്ടായിരുന്നു. ചാലിയാർ പുഴയുടെ എടവണ്ണ ഭാഗത്തുനിന്ന്‌ തിരച്ചിലിനിടെ കണ്ടെത്തിയ എല്ല്, മൃതദേഹം വെട്ടിനുറുക്കാനുപയോഗിച്ച പുളിമരപ്പലകയുടെ കുറ്റി എന്നിവയാണ് മറ്റ്‌ നിർണായക തെളിവുകള്‍.

TAGS : SHABA SHERIEF MURDER
SUMMARY : Shaba Sharif murder case; Main accused Shaibin Ashraf gets 11 years in prison

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *