ബംഗാളില്‍ വഖഫ് പ്രതിഷേധം; പർഗാനയിലും സംഘർഷം, പോലീസുമായി ഏറ്റുമുട്ടല്‍, നിരവധിപേർക്ക് പരുക്ക്

ബംഗാളില്‍ വഖഫ് പ്രതിഷേധം; പർഗാനയിലും സംഘർഷം, പോലീസുമായി ഏറ്റുമുട്ടല്‍, നിരവധിപേർക്ക് പരുക്ക്

കൊല്‍ക്കത്ത: മുര്‍ഷിദാബാദിന് പിന്നാലെ, പശ്ചിമ ബംഗാളിലെ സൗത്ത് 24 പര്‍ഗാനയിലും വഖ്ഫ് നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം. ഇന്ത്യന്‍ സെക്കുലര്‍ ഫ്രണ്ട് (ഐഎസ്എഫ്) പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടായി. പ്രവര്‍ത്തകര്‍ പോലീസിന്റെ വാന്‍ തകര്‍ക്കുകയും നിരവധി ബൈക്കുകള്‍ക്ക് തീയിടുകയും ചെയ്തു. ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തില്‍ മേഖലയില്‍ അര്‍ദ്ധസൈനിക വിഭാഗത്തെ വിന്യസിച്ചിരിക്കുകയാണ്. സംഘര്‍ഷത്തില്‍ പോലീസ് ഉദ്യോഗസ്ഥരടക്കം നിരവധി പേര്‍ക്ക് പരുക്കേറ്റതായാണ് വിവരം.

പ്രതിഷേധക്കാര്‍ കൊല്‍ക്കത്തയിലേക്ക് പ്രവേശിക്കുന്നത് പോലീസ് തടഞ്ഞതാണ് സംഘര്‍ഷത്തിനിടയാക്കിയതെന്നാണ് ലഭിക്കുന്ന വിവരം. കൊല്‍ക്കത്തയിലെ രാംലീല മൈതാനമായിരുന്നു പ്രതിഷേധക്കാരുടെ ലക്ഷ്യം. എന്നാല്‍, രാംലീല മൈതാനിയില്‍ പോലീസ് പ്രതിഷേധത്തിന് അനുമതി നിഷേധിച്ചിരുന്നു. ഇതിനെത്തുടര്‍ന്നായിരുന്നു പോലീസ് മാര്‍ച്ച് തടഞ്ഞത്. പോലീസ് ബാരിക്കേഡുകള്‍ തകര്‍ക്കാന്‍ ജനക്കൂട്ടം ശ്രമിച്ചതോടെയാണ് സംഘര്‍ഷം രൂക്ഷമായത്.

വഖഫ് ഭേദഗതി നിയമത്തിനെതിരേ കഴിഞ്ഞദിവസങ്ങളില്‍ മുര്‍ഷിദാബാദ് ജില്ലയില്‍ കടുത്ത പ്രതിഷേധം അരങ്ങേറിയിരുന്നു. ജാഫ്രാബാദില്‍ സംഘര്‍ഷത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. വീടിനുള്ളില്‍ അച്ഛനെയും മകനെയും കുത്തേറ്റനിലയില്‍ കണ്ടെത്തുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. അക്രമികള്‍ വീട് കൊള്ളയടിച്ച് ഇരുവരെയും കൊന്നശേഷം സ്ഥലംവിട്ടതായി മരിച്ചവരുടെ കുടുംബം പരാതിപ്പെട്ടു. സാംസര്‍ഗഞ്ച് ബ്ലോക്കിലെ ധുലിയനില്‍ ശനിയാഴ്ച രാവിലെ ഒരാള്‍ക്ക് വെടിയേറ്റിരുന്നു. അക്രമസംഭവങ്ങളില്‍ ഇതുവരെ 118 പേര്‍ അറസ്റ്റിലായി. റോഡ്, ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. അക്രമബാധിതമേഖലകളില്‍ ഇന്റര്‍നെറ്റ് സേവനം വിച്ഛേദിച്ചിട്ടുണ്ട്.

അതേസമയം, ബംഗാളിലെ മൂര്‍ഷിതാബാദിലെ സംഘര്‍ഷത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി. കോടതി മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണസംഘം അന്വേഷിക്കണമെന്ന് ആവശ്യം.ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാനുള്ള നിര്‍ദേശങ്ങള്‍ നല്‍കണമെന്നും ഹര്‍ജിയില്‍.ഒരു അഭിഭാഷകനാണ് കോടതിയെ സമീപിച്ചത്.
<br>
TAGS : WAQF ISSUE | PROTEST | WEST BENGAL
SUMMARY : Waqf protest in Bengal; Clashes in Pargana too, clashes with police, many injured

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *