കുരങ്ങുപനി; കർണാടകയിൽ എട്ട് വയസുകാരൻ മരിച്ചു

കുരങ്ങുപനി; കർണാടകയിൽ എട്ട് വയസുകാരൻ മരിച്ചു

ബെംഗളൂരു: കർണാടകയിൽ കുരങ്ങുപനി ബാധിച്ച് എട്ട് വയസുകാരൻ മരിച്ചു. ശിവമോഗ തീർത്ഥഹള്ളി താലൂക്കിലെ ദത്തരാജ്പുര ഗ്രാമത്തിൽ നിന്നുള്ള രാമു – സവിത ദമ്പതികളുടെ മകൻ രചിത് ആണ് മരിച്ചത്. കടുത്ത പനി കാരണം വ്യാഴാഴ്ച രാത്രി മണിപ്പാലിലെ കെഎംസി ആശുപത്രിയിൽ കുട്ടിയെ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ ശനിയാഴ്ചയോടെ മരണം സംഭവിക്കുകയായിരുന്നു. രചിതിന്റെ സഹോദരി രമ്യയ്ക്കും കുരങ്ങുപനി സ്ഥിരീകരിച്ചിട്ടുണ്ട്.

തീർത്ഥഹള്ളിയിലെ വാഗ്ദേവി സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിയാണ് രചിത്. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താൻ ജില്ലാ ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി കമ്മീഷണർ ഗുരുദത്ത ഹെഗ്ഡെയോട് ആവശ്യപ്പെട്ടു. കുരങ്ങുപനി കാരണം സംസ്ഥാനത്ത് റിപ്പോർട്ട്‌ ചെയ്യപ്പെടുന്ന രണ്ടാമത്തെ മരണമാണിത്. നേരത്തെ ചിക്കമഗളൂരുവിലെ എൻആർ പുര താലൂക്കിൽ നിന്നുള്ള 60 വയസ്സുള്ള സ്ത്രീയും രോഗബാധ കാരണം മരണപ്പെട്ടിരുന്നു. നിലവിൽ സംസ്ഥാനത്തുടനീളമുള്ള എല്ലാ ആശുപത്രികളിലും ആരോഗ്യ വകുപ്പ് നിരീക്ഷണവും ചികിത്സാ ശ്രമങ്ങളും ശക്തമാക്കിയിട്ടുണ്ട്. ഈ വർഷം ചിക്കമഗളൂരുവിൽ 51 കേസുകളും ശിവമൊഗയിൽ 43ഉം ഉത്തര കന്നഡയിൽ ഒരു കേസുമാണ് റിപ്പോർട്ട്‌ ചെയ്തത്.

കഴിഞ്ഞ വർഷം കുരങ്ങുപനി കാരണം സംസ്ഥാനത്ത് 13 മരണങ്ങൾ റിപ്പോർട്ട്‌ ചെയ്തിരുന്നു. നോഡൽ ഓഫീസർമാർ, എപ്പിഡെമിയോളജിസ്റ്റുകൾ, ജില്ലാ ആരോഗ്യ ഉദ്യോഗസ്ഥർ എന്നിവരുമായി ആരോഗ്യ വകുപ്പ് ദിവസേന അവലോകന യോഗം നടത്തുന്നുണ്ട്. ഗുരുതരമായ കേസുകൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുമുണ്ട്. കൂടാതെ ഒരു രോഗിയുടെ പ്ലേറ്റ്‌ലെറ്റ് എണ്ണം 1,10,000 ൽ താഴെയാണെങ്കിൽ, അവരെ ഉടൻ തന്നെ ഐസിയുവിലേക്ക് മാറ്റാനും നിർദേശമുണ്ട്. എപിഎൽ രോഗികൾക്കും ചികിത്സ സൗജന്യമാണ് എന്ന് ആരോഗ്യ വകുപ്പ് മന്ത്രി ദിനേശ് ഗുണ്ടു റാവു പറഞ്ഞു.

TAGS: KARNATAKA | MONKEY POX
SUMMARY: Eight year old dies of monkeypox in KARNATAKA

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *