കുട്ടികൾ തന്നെ കണ്ട് പഠിക്കരുത്; തന്റെ പാട്ടും എഴുത്തും ഇരട്ടനീതിക്കെതിരായ പോരാട്ടം-വേടൻ

കുട്ടികൾ തന്നെ കണ്ട് പഠിക്കരുത്; തന്റെ പാട്ടും എഴുത്തും ഇരട്ടനീതിക്കെതിരായ പോരാട്ടം-വേടൻ

തൃശൂര്‍: കൊച്ചു കുട്ടികള്‍ തന്നെ കണ്ട് സ്വാധീനിക്കപ്പെടരുതെന്ന് റാപ്പര്‍ വേടന്‍. ഞാന്‍ മദ്യപിക്കുകയും പുകവലിക്കുകയും ഒക്കെ ചെയ്യുന്ന ആളാണ്. സര്‍ക്കാര്‍ വില്‍ക്കുന്ന മദ്യമാണ് ഞാന്‍ വാങ്ങിക്കുടിക്കുന്നതും പുകവലിക്കുന്നതുമൊക്കെ. അതുകൊണ്ട് ഞാനൊരു മോശപ്പെട്ട മനുഷ്യനാണോ എന്ന് എനിക്ക് അറിയില്ല. ഞാന്‍ കള്ളുകുടിക്കുകയും വലിക്കുകയും ചെയ്യുന്ന കാരണം എന്നെ കാണുന്ന കൊച്ചുമക്കള്‍ സ്വാധീനിക്കപ്പെടുന്നുണ്ട്. ആ കാര്യത്തില്‍ എന്നെ കണ്ട് സ്വാധീനിക്കപ്പെടരുത്. അത്രയേ എനിക്ക് പറയാന്‍ ഉള്ളൂ എന്നും വേടന്‍ വ്യക്തമാക്കി. മാധ്യങ്ങളോടായിരുന്നു വേടന്‍റെ പ്രതികരണം.

‘എന്നെ തിരുത്താൻ പരമാവധി ശ്രമിക്കും. കള്ളുകുടിയും പുകവലിയും നിർത്താൻ ശ്രമിക്കും. ഞാൻ മോശപ്പെട്ട മനുഷ്യനാണോയെന്ന് തീരുമാനിക്കേണ്ടത് പൊതുസമൂഹമാണ്. ഇരട്ട നീതി ഇന്ത്യൻ സമൂഹത്തിൽ വർഷങ്ങളായി നിലനിൽക്കുന്ന ഒന്നാണ്. അതിനെക്കുറിച്ച് വേടന് ഒന്നും പറയാനില്ല.

മന്ത്രിയുടെ വാക്കുകളിൽ അഭിപ്രായം പറയാൻ ആളല്ല. ഞാൻ ഒരു കലാകാരനാണ്. വേടൻ പൊതുസ്വത്താണ്, ഒരു കലാകാരൻ പൊതുസ്വത്താണ്. ജനങ്ങൾക്കുവേണ്ടി സംസാരിക്കുക എന്നുള്ളത് എന്റെ ജോലിയാണ്. അതുഞാൻ മരിക്കുന്നതുവരെ ചെയ്യും. സമൂഹത്തിൽ എല്ലാവരും തുല്യരല്ല എന്നുള്ളത് എല്ലാവരുടെയും മനസിൽ ഉണ്ടായിരിക്കണം. വിവേചനപൂർണമായ സമൂഹമാണ് നമ്മുടേത്. എന്റെ എഴുത്തും വായനയും പാട്ടുകളുമെല്ലാം ഇതിനെതിരെയുള്ള പോരാട്ടമാണ്’- വേടൻ വ്യക്തമാക്കി.

ഇന്ത്യന്‍ സമൂഹത്തില്‍ പത്തുരണ്ടായിരം വര്‍ഷമായി ഇരട്ടനീതി നിലനില്‍ക്കുന്നുണ്ടെന്നും തനിക്ക് അതിനെക്കുറിച്ച് പുതിയതായി ഒന്നും സംസാരിക്കാനില്ലെന്നും വേടന്‍ പറഞ്ഞു. മോണലോവ ഞാന്‍ എന്റെ കാമുകിക്ക് വേണ്ടി എഴുതിയ പാട്ടാണ്. ഞാനിപ്പോള്‍ പ്രേമത്തിലാണല്ലോ, ഇപ്പോഴാണ് പ്രേമമൊക്കെ ഉണ്ടാവുന്നത്. എന്റെ കാമുകിയെ മോണലോവ പോലെ അഗ്‌നിപര്‍വതമാക്കി എഴുതിയിരിക്കുന്ന പാട്ടാണത്. ഞാനന്റെ കാമുകിക്ക് കൊടുക്കുന്ന ഗിഫ്റ്റ് മാത്രമാണത്.

വിപ്ലവപാട്ടുകള്‍ ഇനിയും വരും, പ്രേമപ്പാട്ടുകളും അതിനിടയിലുണ്ടാവും. എല്ലാവരും പാട്ടുകേള്‍ക്കുണമെന്നും വേടന്‍ പറഞ്ഞു. ഇരട്ടനീതി നിങ്ങള്‍ക്കെല്ലാം മനസിലാവുന്നുണ്ടല്ലോ, ചോറൊക്കെ തിന്നുന്ന ആളുകളല്ലേ? മന്ത്രിയുടെ അഭിപ്രായത്തെക്കുറിച്ച് അഭിപ്രായം പറയാന്‍ ഞാനൊരാളേയല്ല. ഞാനൊരു കലാകാരനാണ്, ഞാനൊരു കല ചെയ്യുന്നു, നിങ്ങള്‍ അത് കേള്‍ക്കുന്നു, അത്ര തന്നെ.

കേസില്‍ വേദനിച്ചോ എന്ന് ചോദ്യത്തോട് തന്നെ അറസ്റ്റ് ചെയ്തപ്പോള്‍ നിങ്ങള്‍ക്ക് വേദനിച്ചോ എന്നായിരുന്നു വേടന്റെ മറുചോദ്യം. അത്രയേയുള്ളൂവെന്നും വേടന്‍ കൂട്ടിച്ചേര്‍ത്തു. പാട്ടെഴുതുന്നത് എന്റെ ജോലിയാണ്. പൊതുസ്വത്താണ് വേടന്‍. കലാകാരന്‍ പൊതുസ്വത്താണ്. കലാകാരന്‍ രാഷ്ട്രീയത്തെക്കുറിച്ചും അവന്റെ ചുറ്റിപ്പറ്റി നടക്കുന്ന കാര്യത്തെക്കുറിച്ചും സംസാരിക്കേണ്ട ആളുതന്നെയാണ്. അത് എന്റെ ജോലിയാണ്, അത് ഞാന്‍ മര്യാദയ്ക്ക് ചെയ്യുന്നുണ്ട്. അത് ചെയ്യുന്നതുകാരണം എനിക്ക് രാത്രി നല്ല ഉറക്കം ലഭിക്കുന്നുണ്ട്.

ജനങ്ങള്‍ക്കുവേണ്ടി സംസാരിക്കുക എന്നത് എന്റെ ജോലിയാണ്. അത് ഞാന്‍ മരിക്കുന്നതുവരെ വൃത്തിയായി ചെയ്തിരിക്കും. നമ്മളാരും തുല്യരല്ല, വിവേചനപൂര്‍വ്വമായ സമൂഹമാണ് നമ്മുടേത്. എന്റെ എഴുത്തും വായനയും പാട്ടുകളും ഇരട്ടനീതിക്കെതിരായ പോരാട്ടങ്ങളാണെന്നും വേടന്‍ വ്യക്തമാക്കി.
<BR>

TAGS : RAPPER VEDAN
SUMMARY : Children should not learn from him; his songs and writings are a fight against double justice – Vedan

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *