നടൻ അല്ലു അര്‍ജുന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി

നടൻ അല്ലു അര്‍ജുന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി

ഹൈദരാബാദ്: പുഷ്പ 2 പ്രദർശനത്തിനിടെയുണ്ടായ സംഘർഷത്തിനിടെ യുവതി മരിച്ച സംഭവത്തില്‍ നടൻ അല്ലു അർജുന്റെ ചോദ്യം ചെയ്യല്‍ പൂർത്തിയായി. രണ്ടര മണിക്കൂറിലധികമാണ് അല്ലു അർജുനെ ചോദ്യം ചെയ്തത്. പ്രത്യേക ഷോയ്‌ക്കെത്താൻ അനുമതി വാങ്ങിയിരുന്നോ എന്നുള്‍പ്പെടെ പ്രധാനമായും ഏഴ് ചോദ്യങ്ങളാണ് അല്ലുവിനോട് ചോദിച്ചത്.

ചൊവ്വാഴ്ച രാവിലെ 11 മണിയോടെ ചിക്കഡപ്പള്ളി പോലീസ് സ്റ്റേഷനിലാണ് താരം ഹാജരായത്. സ്റ്റേഷൻ പരിസരത്ത് വൻ സുരക്ഷാ സന്നാഹമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ആരാധാകരുടെ വലിയ നിര പ്രദേശത്ത് തമ്പടിച്ചിരുന്നു. കഴിഞ്ഞ 13ന് അറസ്റ്റിലായ അല്ലു അർജുനെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടെങ്കിലും തെലങ്കാന ഹൈക്കോടതി 4 ആഴ്ചത്തേക്ക് ഇടക്കാല ജാമ്യം അനുവദിച്ച്‌ വിട്ടയയ്ക്കുകയായിരുന്നു.

ഈ മാസം 4ന് ഹൈദരാബാദിലെ സന്ധ്യാ തിയറ്ററിലാണ് കേസിനാസ്പദമായ സംഭവം. പുഷ്പ 2 ചിത്രത്തിന്റെ പ്രിമിയർ ഷോ കാണാനെത്തിയ ഹൈദരാബാദ് ദില്‍ഷുക്‌നഗർ സ്വദേശിനി രേവതി (39) തിയറ്ററിലെ തിക്കിലും തിരക്കിലും പെട്ട് മരിച്ചു.

ഭർത്താവ് ഭാസ്‌കറിനും മക്കളായ ശ്രീതേജിനും സാൻവിക്കും ഒപ്പമായിരുന്നു രേവതി പുഷ്പ പ്രീമിയർ ഷോ കാണാൻ എത്തിയത്. അല്ലു അർജുൻ അപ്രതീക്ഷിതമായി തിയറ്ററിലേക്ക് എത്തുകയും ആരാധകർ തിരക്ക് കൂട്ടുകയും ചെയ്തതാണ് രേവതിയുടെ മരണത്തിനു വഴിയൊരുക്കിയത്.

TAGS : ALLU ARJUN
SUMMARY : Actor Allu Arjun’s interrogation is over

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *