ഛത്തീസ്‌ഗഡില്‍ വീണ്ടും ഏറ്റുമുട്ടല്‍; തലയ്ക്ക് 13 ലക്ഷം വിലയിട്ട രണ്ട് മാവോയിസ്‌റ്റുകള്‍ കൊല്ലപ്പെട്ടു

ഛത്തീസ്‌ഗഡില്‍ വീണ്ടും ഏറ്റുമുട്ടല്‍; തലയ്ക്ക് 13 ലക്ഷം വിലയിട്ട രണ്ട് മാവോയിസ്‌റ്റുകള്‍ കൊല്ലപ്പെട്ടു

രാജ്പൂർ: ഛത്തീസ്ഗഡിലെ ബസ്തർ മേഖലയിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് മാവോയിസ്റ്റുകളെ വധിച്ച്‌ സുരക്ഷാ സേന. 13 ലക്ഷം പാരിതോഷികം പ്രഖ്യാപിച്ചിരുന്ന മാവോയിസ്റ്റുകളെയാണ് വധിച്ചത്. കിഴക്കൻ ബസ്തർ ഡിവിഷനിലെ അംഗവും മാവോയിസ്റ്റ് കമാൻഡറുമായ ഹല്‍ദാർ, ഏരിയ കമ്മിറ്റി അംഗം റാമെ എന്നിവരാണ് കൊല്ലപ്പെട്ട മാവോയിസ്റ്റുകള്‍.

ഹല്‍ദാറിന്റെയും റാമെയുടെയും തലയ്‌ക്ക് 8 ലക്ഷം രൂപയും 5 ലക്ഷം രൂപയും പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. കൊണ്ടഗാവ്, നാരായണ്‍പൂർ ജില്ലകളുടെ അതിർത്തിയിലുള്ള കിലാം-ബർഗം ഗ്രാമങ്ങളിലെ വനത്തില്‍ സുരക്ഷാ സേനയ്‌ക്ക് നേരെ വെടിവയ്പുണ്ടായതായും ഇതിനുപിന്നാലെയാണ് ഏറ്റുമുട്ടല്‍ നടന്നതെന്നും ബസ്തർ റേഞ്ച് ഇൻസ്പെക്ടർ ജനറല്‍ ഓഫ് പോലീസ് സുന്ദർരാജ് പി പറഞ്ഞു.

കൊണ്ടഗാവില്‍ നിന്നുള്ള സംസ്ഥാന പോലീസിന്റെ രണ്ട് യൂണിറ്റുകളായ ജില്ലാ റിസർവ് ഗാർഡ് (ഡിആർജി), ബസ്തർ ഫൈറ്റേഴ്‌സ് എന്നിവരുടെ സംയുക്തസംഘമാണ് നക്സലൈറ്റ് വിരുദ്ധ ഓപ്പറേഷന് നേതൃത്വം നല്‍കിയത്. ഇതുവരെ രണ്ട് മാവോയിസ്റ്റുകളുടെ മൃതദേഹങ്ങളും ഒരു എകെ 47 റൈഫിളും മറ്റ് ആയുധങ്ങളും സ്ഫോടകവസ്തുക്കളും സംഭവസ്ഥലത്ത് നിന്ന് കണ്ടെടുത്തിട്ടുണ്ടെന്നും പ്രദേശത്ത് തിരച്ചില്‍ തുടരുകയാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

പുതിയ ഏറ്റുമുട്ടല്‍ കൂടി ആയതോടെ ഇതുവരെ സംസ്ഥാനത്ത് നടന്ന വ്യത്യസ്ത ഏറ്റുമുട്ടലുകളിലായി 140 മാവോയിസ്റ്റുകളെ വധിച്ചു. ഇതില്‍ 123 പേരും നാരായണ്‍പൂർ, കൊണ്ടഗാവ് എന്നിവയുള്‍പ്പെടെ ഏഴ് ജില്ലകള്‍ ഉള്‍പ്പെടുന്ന ബസ്തർ ഡിവിഷനിലുള്ളവരാണ്.

TAGS : LATEST NEWS
SUMMARY : Another encounter in Chhattisgarh; Two Maoists with a bounty of Rs 13 lakh on their heads killed

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *