അർജുനായുള്ള തിരച്ചിൽ; ദൗത്യം വീണ്ടും ഏറ്റെടുക്കാൻ തയ്യാറെന്ന് ഈശ്വർ മാൽപെ

അർജുനായുള്ള തിരച്ചിൽ; ദൗത്യം വീണ്ടും ഏറ്റെടുക്കാൻ തയ്യാറെന്ന് ഈശ്വർ മാൽപെ

ബെംഗളൂരു: ഷിരൂർ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന് വേണ്ടിയുള്ള തിരച്ചിലിന് വീണ്ടും സന്നദ്ധത അറിയിച്ച് ഈശ്വർ മാൽപെ. പുഴയിൽ പരിശോധനയ്ക്ക് മൂന്ന് ദിവസം വേണ്ടിവരുമെന്നാണ് നിലവിലെ വിലയിരുത്തല്‍. നാവിക സേനയുടെ ഡൈവിങ് സംഘവും ഈശ്വര്‍ മാല്‍പ്പെയ്ക്കൊപ്പം പരിശോധനയ്‌ക്കെത്തിയിട്ടുണ്ട്. മൂന്ന് ദിവസത്തെ ഉടമ്പടിയാണെങ്കിലും പത്ത് ദിവസം വരെ നീട്ടാവുന്ന രീതിയിലാണ് ഉടമ്പടി തയ്യാറാക്കിയതെന്ന് ഡ്രഡ്ജർ ഷിരൂരിൽ എത്തിച്ച കമ്പനി അറിയിച്ചു.

ദൗത്യത്തിനൊപ്പം ഉണ്ടാകുമെന്നത് അര്‍ജുന്റെ അമ്മയ്ക്ക് നല്‍കിയ വാക്കാണതെന്ന് ഈശ്വര്‍ മാല്‍പ്പെ പറഞ്ഞു. അധികൃതരുമായി സംസാരിച്ചിട്ടുണ്ടെന്നും അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും മാല്‍പ്പെ പറഞ്ഞു. ആറ് സ്‌കൂബ ഡൈവേഴ്‌സ് ഒപ്പമുണ്ടെന്നും ഡ്രഡ്ജര്‍ ഉപയോഗിച്ച് നടത്തുന്ന തിരച്ചിലില്‍ കൂപ ഡൈവേഴ്‌സിനെ ആവശ്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഉത്തര കന്നഡ ജില്ലാ കളക്ടര്‍, പോലീസ് തുടങ്ങിയവര്‍ പരിശോധന നടക്കുന്നിടത്ത് എത്തിയാല്‍ മാത്രമായിരിക്കും ഡ്രഡ്ജര്‍ ദൗത്യ മേഖലയിലേക്കെത്തിക്കുക. ദൗത്യ മേഖലയില്‍ നിന്നും 500 മീറ്ററകലെയാണ് ഇപ്പോള്‍ ഡ്രഡ്ജറുള്ളത്. എന്‍ഡിആര്‍എഫ് സംഘം വെള്ളിയാഴ്ച രാവിലെ മുതല്‍ പുഴയിൽ തിരച്ചില്‍ നടത്തിയിരുന്നു.

അതേസമയം നിലവിലെ സാഹചര്യത്തില്‍ മൂന്ന് ദിവസം കൊണ്ട് ഡ്രഡ്ജിങ് പൂര്‍ത്തീകരിക്കാന്‍ കഴിയില്ലെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ വിലയിരുത്തൽ. വലിയ തരത്തിലുള്ള മണ്‍കൂനകളാണ് ദൗത്യ മേഖലയില്‍ രൂപപ്പെട്ടത്. നാലഞ്ച് മീറ്റര്‍ ഉയരത്തിലുള്ള മണ്‍കൂനകളാണ് രൂപപ്പെട്ടിരിക്കുന്നത്. ആദ്യ ഘട്ട പരിശോധന സ്‌പോട്ട് 3 കേന്ദ്രീകരിച്ചായിരിക്കും നടക്കുക. 15 മുതല്‍ 20 വരെ താഴ്ച്ചയില്‍ പരിശോധന നടത്താാന്‍ സാധിക്കുന്ന ഡ്രഡ്ജറാണെത്തിച്ചിരിക്കുന്നത്.

TAGS: ARJUN | LANDSLIDE
SUMMARY: Arjun rescue mission to continue soon

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *