ഗസയിൽ വെടിനിർത്തൽ; ഇസ്രയേലും ഹമാസും കരാർ അംഗീകരിച്ചു, 15 മാസം നീണ്ടു നിന്ന യുദ്ധത്തിന് അന്ത്യമായി

ഗസയിൽ വെടിനിർത്തൽ; ഇസ്രയേലും ഹമാസും കരാർ അംഗീകരിച്ചു, 15 മാസം നീണ്ടു നിന്ന യുദ്ധത്തിന് അന്ത്യമായി

ഗസ: ഗസയിൽ വെടിനിർത്തൽ കരാർ നിലവിൽ വന്നു. ഇസ്രയേലും ഹമാസും കരാർ അംഗീകരിച്ചു. അമേരിക്ക, ഖത്തർ, ഈജിപ്ത് എന്നീ രാജ്യങ്ങളുടെ നേതൃത്വത്തിലായിരുന്നു ചർച്ചകൾ. ഞായറാഴ്ച മുതൽ കരാർ നിലവിൽ വരും. വെടിനിര്‍ത്തല്‍ കരാര്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചതിനു പിന്നാലെ എങ്ങും ആഹ്ലാദം അലതല്ലി.  വൈറ്റ് ഹൗസില്‍ നിന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത ബൈഡന്‍ സമാധാന കരാര്‍ അമേരിക്കന്‍ നയതന്ത്രത്തിന്റെയും ദീര്‍ഘമായ പിന്നാമ്പുറ ചര്‍ച്ചകളുടെയും ഫലമാണെന്ന് വ്യക്തമാക്കി.  ഞായറാഴ്ച കരാർ പ്രാബല്യത്തിൽ വരുമെന്നു ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ അൽത്താനിയും പറഞ്ഞു.

15 മാസം നീണ്ട യുദ്ധത്തിന് അന്ത്യം കുറിച്ച് ഇസ്രയേല്‍ ഹമാസ് സമാധാന കരാര്‍ നിലവില്‍ വന്നതോടെ പലസ്തീന്‍ തെരുവുകളില്‍ ജനങ്ങള്‍ ആഹ്ലാദ പ്രകടനം നടത്തി.

ഡോണൾഡ് ട്രംപ് പ്രസിഡന്റായി സ്ഥാനമേൽക്കുന്ന 20ന് മുൻപ് വെടിനിർത്തൽ പ്രഖ്യാപനം നടത്താ‍ൻ യുഎസ് സമ്മർദം ചെലുത്തിയിരുന്നു. തന്റെയും ട്രംപിന്റെയും സംഘങ്ങളുടെ ഒരുമിച്ചുള്ള ശ്രമങ്ങളാണ് വെടി നിർത്തലിലേക്ക് നയിച്ചതെന്ന് ജോ ബൈഡൻ പറഞ്ഞു. ഗസ ജനതയുടെ ധീരതയുടെ വിജയമാണിതെന്ന് ഹമാസ്. വെടിനിർത്തൽ പ്രഖ്യാപനം വന്നതോടെ ഗസയിലെങ്ങും ജനം ആഹ്ലാദ പ്രകടനം നടത്തി.

42 ദിവസം നീളുന്ന ആദ്യഘട്ടത്തിന്റെ തുടക്കത്തിൽ, ഹമാസിന്റെ ബന്ദികളായ 100 പേരിൽ 33 പേരെ മോചിപ്പിക്കും. പകരം ഇസ്രയേൽ ജയിലിലുള്ള നൂറിലേറെ പലസ്തീൻകാരെ വിട്ടയക്കും. ഗസയിലെ ജനവാസമേഖലകളിൽനിന്നു ഇസ്രയേൽ സൈന്യം പിന്മാറും. ആദ്യ ഘട്ടം തീരും മുൻപ് തന്നെ രണ്ടാം ഘട്ടത്തിനുള്ള ചർച്ച ആരംഭിക്കും.
<BR>
TAGS : ISRAEL-PALESTINE CONFLICT | HAMAS
SUMMARY : Ceasefire in Gaza; Israel and Hamas agree to deal, ending 15-month war

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *