ബലാത്സംഗ കുറ്റവാളികള്‍ക്ക് വധശിക്ഷ; ബില്‍ ഏകകണ്ഠമായി പാസാക്കി പശ്ചിമ ബംഗാള്‍

ബലാത്സംഗ കുറ്റവാളികള്‍ക്ക് വധശിക്ഷ; ബില്‍ ഏകകണ്ഠമായി പാസാക്കി പശ്ചിമ ബംഗാള്‍

മുഖ്യമന്ത്രി മമതാ ബാനർജി അവതരിപ്പിച്ച ബലാത്സംഗ വിരുദ്ധ ബില്‍ നിയമസഭയില്‍ ഏകകണ്ഠമായി പാസാക്കി പശ്ചിമ ബംഗാള്‍. പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി ബില്ലില്‍ ഭേദഗതി നിർദേശിച്ചെങ്കിലും സഭ അംഗീകരിച്ചില്ല. കൊല്‍ക്കത്തയിലെ ആർജി കാർ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ട്രെയിനി ഡോക്ടർ ബലാത്സംഗത്തിനിരയായി കൊലപ്പെട്ട സംഭവത്തിൻ്റെ പശ്ചാത്തലത്തിലാണ് തൃണമൂല്‍ സർക്കാർ രണ്ടു ദിവസത്തെ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചത്. ബലാത്സംഗ വിരുദ്ധ ബില്‍ അവതരിപ്പിച്ച മമത, ബില്ലിനെ ‘ചരിത്രപരവും മാതൃകയുമെന്ന്’ വിശേഷിപ്പിച്ചു. ബില്‍ നിയമമാകുന്നതോടെ പോലീസിൻ്റെ പ്രത്യേക യൂണിറ്റ് ‘അപരാജിത ടാസ്ക് ഫോഴ്സ്’ രൂപീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ലിംഗാധിഷ്ഠിത അതിക്രമങ്ങള്‍ക്കെതിരായ പോരാട്ടത്തില്‍ സുപ്രധാനമായ ചുവടുവെപ്പ് അടയാളപ്പെടുത്തിക്കൊണ്ട്, ബലാത്സംഗത്തിനും മറ്റ് ലൈംഗിക കുറ്റകൃത്യങ്ങള്‍ക്കും കുറ്റവാളികള്‍ക്കുള്ള ശിക്ഷ കടുപ്പിക്കുന്ന ‘അപരാജിത വിമൻ ആൻഡ് ചൈല്‍ഡ് ബില്‍ (പശ്ചിമ ബംഗാള്‍ ക്രിമിനല്‍ നിയമ ഭേദഗതി) 2024’ പാസായിരിക്കുന്നു. ഈ നിയമം സ്ത്രീകള്‍ക്ക് സുരക്ഷ ഉറപ്പാക്കുന്നു. ബലാത്സംഗം പോലുള്ള അതിക്രമങ്ങള്‍ തടയാൻ സാമൂഹിക പരിഷ്‌കരണങ്ങളും വേണം. ഗവർണർ സി.വി ആനന്ദ ബോസിനോട് ബില്ലില്‍ വേഗത്തില്‍ ഒപ്പിടാൻ ആവശ്യപ്പെടണമെന്ന് പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയോട് മമത അഭ്യർഥിച്ചു.

ഭാരതീയ ന്യായ് സൻഹിത 2023, ഭാരതീയ നാഗരിക് സുരക്ഷാ സൻഹിത 2023, ലൈംഗിക കുറ്റകൃത്യങ്ങളില്‍ നിന്നുള്ള കുട്ടികളുടെ സംരക്ഷണ നിയമം 2012 എന്നിവക്കു കീഴിലുള്ള വ്യവസ്ഥകളില്‍ ഭേദഗതികള്‍ ആവശ്യപ്പെടുന്ന ബില്‍ ഇരയുടെ പ്രായം പരിഗണിക്കാതെ തന്നെ ബാധകമായിരിക്കും. അത്തരം കേസുകളില്‍ ജീവപര്യന്തം തടവ് എന്നത് നിശ്ചിത വർഷങ്ങളല്ല, മറിച്ച്‌ കുറ്റവാളിയുടെ ജീവിതത്തിന്റെ അവശേഷിക്കുന്ന വർഷങ്ങളായിരിക്കുമെന്നും ബില്‍ പറയുന്നു.

TAGS: WEST BENGAL | MAMATA BANERJEE
SUMMARY: Death penalty for rapists; West Bengal passed the bill unanimously

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *