ബെംഗളൂരുവിൽ ഡെങ്കിപ്പനി കേസുകൾ വർധിക്കുന്നു

ബെംഗളൂരുവിൽ ഡെങ്കിപ്പനി കേസുകൾ വർധിക്കുന്നു

ബെംഗളൂരു: ബെംഗളൂരുവിൽ ഡെങ്കിപ്പനി കേസുകൾ വർധിക്കുന്നു. ഏപ്രിൽ രണ്ടാം വാരം മുതൽ 500ലധികം ഡെങ്കിപ്പനി കേസുകൾ ആണ് നഗരത്തിൽ റിപ്പോർട്ട്‌ ചെയ്തിട്ടുള്ളത്. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ മതിയായ നടപടികൾ സ്വീകരിക്കുന്നതായി ബിബിഎംപി അറിയിച്ചു.

ഈ വർഷം ആദ്യ മൂന്ന് മാസങ്ങളിൽ 200ലധികം ഡെങ്കിപ്പനി കേസുകൾ രേഖപ്പെടുത്തിയിരുന്നു. ഏപ്രിലിൽ 570ഉം ഈ മാസം ആദ്യ 13 ദിവസങ്ങളിൽ 360 ഉം ആയി ഉയർന്നു. ബിബിഎംപി പരിധിയിൽ കഴിഞ്ഞ 15 ദിവസത്തിനിടെ ഏകദേശം 360 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് നാഷണൽ വെക്‌ടർ ബോൺ ഡിസീസ് കൺട്രോൾ (എൻസിവിബിഡിസി) ഓഫിസർ ഡോ. സുജാത എസ്. പറഞ്ഞു. താപനിലയിലെ പെട്ടെന്നുള്ള മാറ്റത്തോടെയാണ് കേസുകൾ വർധിച്ചതെന്ന് സുജാത പറഞ്ഞു.

ബെംഗളൂരുവിൽ കാലവർഷം ആരംഭിക്കുന്നതോടെ കേസുകൾ വർധിക്കാൻ സാധ്യതയുണ്ട്. ഡെങ്കിപ്പനിക്ക് കാരണമാകുന്ന ഈഡിസ് കൊതുകുകൾ, കണ്ടെയ്‌നറുകളിലും, നിർമാണ മേഖലകളിലും, വീട്ടുപരിസരങ്ങളിലും, അപ്പാർട്ട്‌മെൻ്റുകളിലും കെട്ടിക്കിടക്കുന്ന ശുദ്ധജലത്തിലാണ് പെരുകുന്നത്. നഗരത്തിന് ചുറ്റുമുള്ള അങ്കണവാടികൾ, കോളേജുകൾ, മറ്റ് പൊതു ഇടങ്ങൾ എന്നിവിടങ്ങളിൽ രോഗത്തിനെതിരെ ബോധവൽക്കരണ പരിപാടികൾ ആരംഭിച്ചിട്ടുണ്ടെന്ന് ബിബിഎംപിയിലെ ആരോഗ്യ കുടുംബക്ഷേമ സ്പെഷ്യൽ കമ്മീഷണർ സുരാൽകർ വികാസ് കിഷോർ പറഞ്ഞു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *