നോട്ടുകൂമ്പാരം; ഝാര്‍ഖണ്ഡ് മന്ത്രിയുടെ സെക്രട്ടറിയുടെ വീട്ടുജോലിക്കാരനില്‍ നിന്ന് കോടികളുടെ കള്ളപ്പണം പിടികൂടി ഇഡി

നോട്ടുകൂമ്പാരം; ഝാര്‍ഖണ്ഡ് മന്ത്രിയുടെ സെക്രട്ടറിയുടെ വീട്ടുജോലിക്കാരനില്‍ നിന്ന് കോടികളുടെ കള്ളപ്പണം പിടികൂടി ഇഡി

ന്യൂഡല്‍ഹി: ഝാര്‍ഖണ്ഡിലെ റാഞ്ചിയില്‍ വിവിധ കേന്ദ്രങ്ങളില്‍ ഇഡി നടത്തിയ റെയ്ഡില്‍ കണക്കില്‍പ്പെടാത്ത കോടിക്കണക്കിന് പണം കണ്ടെടുത്തു. ഝാര്‍ഖണ്ഡ് ഗ്രാമവികസന വകുപ്പ് മന്ത്രി അലംഗീര്‍ ആലത്തിന്റെ സെക്രട്ടറി സഞ്ജീവ് ലാലിന്റെ വീട്ടുജോലിക്കാരനില്‍ നിന്ന് മാത്രം 20 കോടിയിലേറെ രൂപയാണ് പിടിച്ചെടുത്തത്. പിടിച്ചെടുത്ത പണം നോട്ടെണ്ണല്‍ യന്ത്രത്തിന്റെ സഹായത്തോടെ എണ്ണിത്തിട്ടപ്പെടുത്തുകയാണ്.

തിങ്കളാഴ്ച രാവിലെയായിരുന്നു റെയ്ഡ്. ഒരു മുറിയില്‍ നിറയെ നോട്ടുകെട്ടുകള്‍ ഉള്ള വീഡിയോ പുറത്തുവന്നിട്ടുണ്ട്. ഝാര്‍ഖണ്ഡിലെ വിവിധ ഇടങ്ങളില്‍ ഇ.ഡി പരിശോധന തുടരുകയാണ്.

ഝാര്‍ഖണ്ഡ് ഗ്രാമവികസന വകുപ്പ് മുന്‍ ചീഫ് എഞ്ചിനീയര്‍ വീരേന്ദ്ര റാമുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലാണ് ഇഡിയുടെ റെയ്ഡ് പുരോഗമിക്കുന്നത്. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ റാമിനെ 2023 ഫെബ്രുവരിയില്‍ ഇ.ഡി അറസ്റ്റ് ചെയ്തിരുന്നു. തദ്ദേശ വികസന വകുപ്പിലെ പദ്ധതി നടത്തിപ്പിലെ ക്രമക്കേടുമായി ബന്ധപ്പെട്ടാണ് ഇഡി കള്ളപ്പണ ഇടപാടു കേസ് രജിസ്റ്റര്‍ ചെയ്തത്.

ഝാര്‍ഖണ്ഡില്‍ അഴിമതി അവസാനിക്കുന്നില്ലെന്ന് സംഭവത്തില്‍ ബി.ജെ.പി വക്താവ് പ്രതുല്‍ സഹ്ദേവ് പ്രതികരിച്ചു. തിരഞ്ഞെടുപ്പില്‍ ചെലവഴിക്കാനാണ് ഈ പണം കൊണ്ടുവന്നതെന്നും ഇലക്ഷന്‍ കമ്മീഷന്‍ വിഷയത്തില്‍ ഉചിതമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *