ലൈംഗികാതിക്രമ കേസ്; പ്രജ്വലിന്റെ പാസ്‌പോർട്ട് റദ്ദാക്കാൻ വിദേശകാര്യ മന്ത്രാലയത്തോട് ആവശ്യപ്പെട്ട് കർണാടക

ലൈംഗികാതിക്രമ കേസ്; പ്രജ്വലിന്റെ പാസ്‌പോർട്ട് റദ്ദാക്കാൻ വിദേശകാര്യ മന്ത്രാലയത്തോട് ആവശ്യപ്പെട്ട് കർണാടക

ബെംഗളൂരു: ലൈംഗികാതിക്രമ കേസിൽ പ്രതി ചേർക്കപ്പെട്ട പ്രജ്വൽ രേവണ്ണയുടെ പാസ്‌പോർട്ട് റദ്ദാക്കാൻ വിദേശകാര്യ മന്ത്രാലയത്തോട് ആവശ്യപ്പെട്ട് കർണാടക സർക്കാർ. പ്രജ്വൽ രാജ്യം വിട്ടിട്ട് ഒരു മാസമാകുകയാണ്. ഇതുവരെ പ്രജ്വലിനെ കണ്ടെത്താനോ അറസ്റ്റു ചെയ്യാനോ പ്രത്യേക അന്വേഷണ സംഘത്തിനു സാധിച്ചിട്ടില്ല. സിബിഐ പുറപ്പെടുവിച്ച ബ്ലൂ കോർണർ നോട്ടീസ് കൊണ്ട് മാറ്റമൊന്നും കാണാതായതോടെ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരിക്കുകയാണ് സിബിഐ.

ജനപ്രതിനിധികളുടെ കേസ് പരിഗണിക്കുന്ന കോടതി പുറപ്പെടുവിച്ച അറസ്റ്റ് വാറണ്ടിന്റെ പിൻബലത്തിലാണ് അന്വേഷണ സംഘം റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കാൻ സിബിഐയോട് ആവശ്യപ്പെട്ടത്. അറസ്റ്റ് വാറണ്ട് ഉള്ളതിനാൽ വിദേശ കാര്യ മന്ത്രാലയം ഇടപെട്ടാൽ പ്രജ്വലിന്റെ നയതന്ത്ര പാസ്പോർട്ട് റദ്ദാക്കാൻ സാധിക്കും. നയതന്ത്ര പരിരക്ഷയിലാണ് പ്രജ്വൽ ഇപ്പോൾ ജർമനി ഉൾപ്പടെയുള്ള രാജ്യങ്ങളിൽ ഒളിവിൽ കഴിയുന്നത്. ലോക്സഭാംഗം എന്ന നിലയ്ക്ക് ലഭിക്കുന്ന ഈ പരിരക്ഷ ഇല്ലാതായാൽ മാത്രമേ വിദേശത്തു വെച്ച് ഇന്റർ പോളിന് പ്രജ്വലിനെ പിടികൂടി ഇന്ത്യയിലെ അന്വേഷണ സംഘത്തിന് കൈമാറാൻ സാധിക്കുള്ളു.

ഹോളെനരസിപുര പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസുൾപ്പടെ മൂന്നു എഫ് ഐ ആറുകളാണ് പ്രജ്വൽ രേവണ്ണക്കെതിരെ നിലവിലുള്ളത്. പത്തോളം സ്ത്രീകൾ നേരത്തെ പരാതിയുമായി ആദ്യ ഘട്ടത്തിൽ രംഗത്തു വന്നിരുന്നെങ്കിലും അപമാന ഭീതി കാരണം പലരും കേസ് വേണ്ടെന്നു വെച്ചു. നാനൂറോളം സ്ത്രീകളെ ലൈംഗികാതിക്രമത്തിന് ഇരയാക്കി പ്രജ്വൽ മൂവായിരത്തോളം വീഡിയോകൾ മൊബൈൽ ഫോണിൽ ചിത്രീകരിച്ചതായാണ് റിപ്പോർട്ട്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *