തുർക്കിയിലെ റിസോർട്ടിൽ വൻ തീപിടിത്തം: 66 പേര്‍ വെന്തുമരിച്ചു; നിരവധി പേർക്ക് പരുക്ക്

തുർക്കിയിലെ റിസോർട്ടിൽ വൻ തീപിടിത്തം: 66 പേര്‍ വെന്തുമരിച്ചു; നിരവധി പേർക്ക് പരുക്ക്

ഇസ്തംബൂള്‍: വടക്കുപടിഞ്ഞാറന്‍ തുര്‍ക്കിയിലെ ഒരു ഹോട്ടലിലുണ്ടായ തീപിടിത്തത്തില്‍ 66 പേര്‍ വെന്തുമരിച്ചു. തീപിടിത്തത്തില്‍ 32 പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റതായും ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു. ബോലു പ്രവിശ്യയിലെ ഗ്രാൻഡ് കാർട്ടാൽ ഹോട്ടലിലെ റസ്റ്റോറന്റിലാണ് തീപിടിത്തമുണ്ടായത്. അപകടത്തിന് പിന്നാലെ രണ്ട് പേര്‍ പരിഭ്രാന്തരായി കെട്ടിടത്തില്‍ നിന്ന് ചാടിയതായും ഇവർ മരിച്ചതായും റിപ്പോർട്ടുണ്ട്.


234 അതിഥികളാണ് ഹോട്ടലില്‍ താമസിച്ചിരുന്നതെന്ന് അധികൃതര്‍ അറിയിച്ചു. തീ ആളിപ്പടരുമ്പോള്‍ താന്‍ ഉറങ്ങുകയായിരുന്നുവെന്നും കെട്ടിടത്തില്‍ നിന്ന് പുറത്തേക്ക് ഓടിയെന്നും ഹോട്ടലിലെ സ്‌കീ പരിശീലകനായ നെക്മി കെപ്‌സെറ്റുട്ടന്‍ പറഞ്ഞു. തുടര്‍ന്ന് 20 അതിഥികളെ ഹോട്ടലില്‍ നിന്ന് പുറത്തിറങ്ങാന്‍ താന്‍ സഹായിച്ചതായും അദ്ദേഹം പറഞ്ഞു.

ഹോട്ടല്‍ പുകയില്‍ മുങ്ങിയതിനാല്‍ ഫയര്‍ എസ്‌കേപ്പ് ഉപകരണങ്ങള്‍ കണ്ടെത്താന്‍ താമസക്കാര്‍ ബുദ്ധിമുട്ടിയെന്നും അദ്ദേഹം പറഞ്ഞു. എനിക്ക് എന്റെ ചില വിദ്യാര്‍ഥികളെ ബന്ധപ്പെടാന്‍ കഴിയുന്നില്ല. അവര്‍ സുഖമായിരിക്കുന്നുവെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. സ്‌കീ ഇന്‍സ്ട്രക്ടര്‍ ഒരു പ്രാദേശിക മാധ്യമത്തോട് പറഞ്ഞു.

തീപിടിത്തത്തിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. ഹോട്ടലിന്റെ പുറംഭാഗത്തുള്ള തടികൊണ്ടുള്ള ആവരണം തീ പടരുന്നതിന് ആക്കം കൂട്ടിയെന്നാണ് കരുതുന്നത്.

ഇസ്താംബൂളില്‍ നിന്ന് ഏകദേശം 300 കിലോമീറ്റര്‍ (186 മൈല്‍) കിഴക്കായി കൊറോഗ്ലു പര്‍വതനിരകളിലെ പ്രശസ്തമായ സ്‌കീ റിസോര്‍ട്ടാണ് കര്‍ത്താല്‍കയ. സ്‌കൂള്‍ സെമസ്റ്റര്‍ ഇടവേളയ്ക്കിടെ മേഖലയിലെ ഹോട്ടലുകള്‍ തിങ്ങിനിറഞ്ഞ സമയത്താണ് തീപിടിത്തമുണ്ടായത്.

അപകടം നടന്ന് ഒരു മണിക്കൂറിന് ശേഷമാണ് അ​ഗ്നിരക്ഷാ സേനയ്ക്ക് സ്ഥലത്തെത്താനായത്. 267 അ​ഗ്നിരക്ഷാ സേനാം​ഗങ്ങൾ ചേർന്ന് തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. 30 ഫയര്‍ ട്രക്കുകളും 28 ആംബുലന്‍സുകളും സംഭവസ്ഥലത്തേക്ക് അയച്ചതായി ഗവര്‍ണറുടെ ഓഫീസ് അറിയിച്ചു. മുന്‍കരുതലെന്ന നിലയില്‍ റിസോര്‍ട്ടിലെ മറ്റ് ഹോട്ടലുകള്‍ ഒഴിപ്പിച്ചു.
<BR>
TAGS : WORLD NEWS
SUMMARY : Huge fire at Turkish resort: 66 people burned to death; Many people were injured

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *