ഇസ്രയേലും ഹമാസും വെടിനിര്‍ത്തലിലേക്ക്; കരട് കരാർ അംഗീകരിച്ച് ഹമാസ്

ഇസ്രയേലും ഹമാസും വെടിനിര്‍ത്തലിലേക്ക്; കരട് കരാർ അംഗീകരിച്ച് ഹമാസ്

കെയ്‌റോ: ഇസ്രയേൽ- ഹമാസ് വെടിനിർത്തൽ ചർച്ചകളിൽ നിർണായക പുരോഗതിയെന്ന് റിപ്പോര്‍ട്ടുകള്‍. അന്തിമ വെടിനിർത്തൽ കരാറിന്റെ കരട് ഇസ്രായേലിനും ഹമാസിനും ഖത്തർ കൈമാറിയതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ആദ്യഘട്ടത്തിൽ 42 ദിവസത്തെ വെടിനിർത്തൽ, തുടർന്ന്‌ രണ്ട്‌ ഘട്ടമായി ​ഗാസ മുനമ്പിൽനിന്ന്‌ പൂർണ സൈനിക പിന്മാറ്റം, ഇക്കാലയളവുകളിൽ ഘട്ടംഘട്ടമായി ബന്ദികളെയും തടവുകാരെയും മോചിപ്പിക്കണം എന്നെല്ലാമാണ് നിർദേശം. ഹമാസും ഇസ്രയേലും നിർദേശങ്ങൾ അവസാനവട്ടം പരിശോധിക്കുകയാണെന്ന് സമാധാന ചർച്ചകൾക്ക്‌ ആതിഥ്യം വഹിക്കുന്ന ഖത്തർ പ്രതികരിച്ചു. ചർച്ച അന്തിമഘട്ടത്തിലാണെന്ന്‌ ഹമാസും ഇസ്രയേലും സ്ഥിരീകരിച്ചു.

ആദ്യഘട്ട വെടിനിർത്തൽ നടപ്പാക്കുന്ന ഘട്ടത്തില്‍ 33 ബന്ദികളെയാണ് ഹമാസ്‌ മോചിപ്പിക്കേണ്ടത്. ഇസ്രയേലിന്റെ അഞ്ച്‌ വനിതാ സൈനികർ ഉൾപ്പെടെ സ്‌ത്രീകളും കുട്ടികളും മുതിർന്നവരും പരുക്കേറ്റവരുമാണ്‌ പട്ടികയിലുള്ളത്.

ഇസ്രയേൽ ജീവപര്യന്തം ശിക്ഷിച്ച 30 ഹമാസുകാർ ഉൾപ്പെടെ 50 പലസ്‌തീൻ തടവുകാർക്ക്‌ പകരം ഒരാൾ എന്ന നിലയിലായിരിക്കും സൈനികരുടെ മോചനം. ആറാഴ്‌ചയ്‌ക്കുള്ളിൽ ഗാസയിലെ ജനനിബിഡ മേഖലകളിൽനിന്ന്‌ ഇസ്രയേൽ സൈന്യം പിന്മാറും. ദിവസം 600 ട്രക്ക്‌ എന്ന നിലയിൽ അവശ്യവസ്‌തുക്കൾ മുനമ്പിലേക്ക്‌ കടത്തിവിടുകയും ചെയ്യും.

രണ്ടും മൂന്നും ഘട്ടത്തിനായുള്ള ചർച്ചകൾ തുടരുമെന്ന മധ്യസ്ഥ രാജ്യങ്ങളുടെ ഉറപ്പിലാണ്‌ ഹമാസ്‌ കരട്‌ നിർദേശങ്ങൾ അംഗീകരിച്ചതെന്നും റിപ്പോർട്ടുണ്ട്. എല്ലാ ബന്ദികളെയും വിട്ടുകിട്ടാതെ ഗാസയിൽനിന്ന്‌ സൈന്യത്തെ പൂർണമായും പിൻവലിക്കില്ലെന്നാണ് ഇസ്രയേല്‍ നിലപാട്. ഇസ്രയേൽ കടന്നാക്രമണം പൂർണമായും അവസാനിപ്പിച്ച്‌ സൈന്യം പിന്മാറാതെ മുഴുവൻ ബന്ദികളെയും വിട്ടയക്കില്ലെന്ന മുൻ നിലപാടിൽ ഉറച്ചുനിൽക്കുകയാണ്‌ ഹമാസ്‌.
<BR>
TAGS : ISRAEL-PALESTINE CONFLICT
SUMMARY : Israel and Hamas reach ceasefire

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *