തുടർച്ചയായുള്ള മണ്ണിടിച്ചിൽ; കസ്തൂരിരംഗൻ റിപ്പോർട്ട്‌ പുനപരിശോധിക്കും

തുടർച്ചയായുള്ള മണ്ണിടിച്ചിൽ; കസ്തൂരിരംഗൻ റിപ്പോർട്ട്‌ പുനപരിശോധിക്കും

ബെംഗളൂരു: സംസ്ഥാനത്ത് തുടർച്ചയായി മണ്ണിടിച്ചിലുകൾ റിപ്പോർട്ട്‌ ചെയ്യുന്ന സാഹചര്യത്തിൽ പശ്ചിമഘട്ടത്തെക്കുറിച്ചുള്ള കസ്തൂരിരംഗൻ റിപ്പോർട്ട് പുനപരിശോധിക്കാൻ തീരുമാനിച്ച് കർണാടക സർക്കാർ. 2015-ൽ റിപ്പോർട്ട് സർക്കാർ തള്ളിക്കളഞ്ഞിരുന്നു. റിപ്പോർട്ട്‌ അശാസ്ത്രീയമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സർക്കാർ തീരുമാനം. എന്നാൽ ഉത്തര കന്നഡ, ചിക്കമഗളുരു, വയനാട് എന്നിവിടങ്ങളിലുണ്ടായ ഉരുൾപൊട്ടൽ വലിയ പാഠമാണ് എന്നും, ഉടൻ തന്നെ റിപ്പോർട്ട്‌ പുനപരിശോധിക്കണമെന്നും വനം, പരിസ്ഥിതി, മന്ത്രി ഈശ്വർ ബി. ഖണ്ഡ്രെ പറഞ്ഞു.

ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കസ്തൂരിരംഗൻ റിപ്പോർട്ട് നടപ്പാക്കുന്നത് സർക്കാർ പരിശോധിക്കും. 2012ൽ സഞ്ജയ് കുമാർ കമ്മിറ്റി സമർപ്പിച്ച പശ്ചിമഘട്ട പാരിസ്ഥിതിക റിപ്പോർട്ടും 2015ൽ മന്ത്രിസഭാ തീരുമാനത്തിന് ശേഷം തള്ളിയിരുന്നു. റിപ്പോർട്ട് നടപ്പാക്കാൻ വീണ്ടും സർവേ വേണമെങ്കിൽ മന്ത്രിസഭ തീരുമാനമെടുക്കും. മാധവ് ഗാഡ്ഗിൽ, കസ്തൂരിരംഗൻ, സഞ്ജയ്‌ കുമാർ റിപ്പോർട്ടുകൾ സർക്കാരിൻ്റെ മുന്നിലുണ്ടെന്നും അവ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രസർക്കാർ അടുത്തിടെ പ്രഖ്യാപിച്ച ഇക്കോ സെൻസിറ്റീവ് സോണുകളുടെ നടത്തിപ്പിനെക്കുറിച്ചും പരിശോധിക്കും.

അതേസമയം 2012 മുതൽ വനഭൂമികളുടെ കയ്യേറ്റങ്ങൾ വർധിച്ചിട്ടുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് കോടതിയിൽ കേസുകളുടെ എണ്ണവും വർധിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഏകദേശം 2 ലക്ഷം ഏക്കറോളം വനഭൂമിയാണ് സ്വകാര്യ ഏജൻസികൾ കൈയേറിയിട്ടുള്ളത്.

കയ്യേറ്റക്കാർക്ക് നോട്ടീസ് നൽകുന്നുണ്ടെങ്കിലും അവർ കോടതിയെ സമീപിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വനംവകുപ്പിൻ്റെ കൈയേറ്റം ഒഴിപ്പിക്കലിനെതിരെ വിവിധ കോടതികളിൽ ഒരു ലക്ഷത്തിലധികം അപ്പീലുകൾ സ്വകാര്യ വ്യക്തികൾ നൽകിയിട്ടുണ്ട്.

TAGS: KARNATAKA | WESTERN GHATTS
SUMMARY: After landslides, Karnataka government to relook at Kasturirangan report on Western Ghats

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *