ബെംഗളൂരുവിലെ നിശാ പാർട്ടി; തെലുങ്ക് നടി ഉൾപ്പെടെ 86 പേരുടെ ലഹരി പരിശോധന ഫലം പോസിറ്റീവ്

ബെംഗളൂരുവിലെ നിശാ പാർട്ടി; തെലുങ്ക് നടി ഉൾപ്പെടെ 86 പേരുടെ ലഹരി പരിശോധന ഫലം പോസിറ്റീവ്

ബെംഗളൂരു: ബെംഗളൂരുവിലെ നിശാ പാർട്ടിയിൽ പങ്കെടുത്ത 86 പേരുടെ ലഹരി പരിശോധന ഫലം പോസിറ്റീവ്. ഇതിൽ 57കാരിയായ തെലുങ്ക് നടിയും ഉൾപ്പെട്ടിട്ടുണ്ട്. 103 പേരുടെ സാമ്പിളുകൾ പരിശോധിച്ചതിൽ നിന്നും 59 പുരുഷൻമാരുടെയും, 27 സ്ത്രീകളുടെയും ഫലമാണ് പോസിറ്റീവ് ആയിരിക്കുന്നത്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് സിംഗസാന്ദ്രയിലെ ജിആർ ഫാംഹൗസിൽ സെൻട്രൽ ക്രൈം ബ്രാഞ്ച് പോലീസ് റെയ്ഡ് നടത്തിയത്. തുടർന്ന് എൽ. വാസു (35), വി. രണധീർ (43), മുഹമ്മദ് അബൂബക്കർ സിദ്ദിഖ് (29), വൈ. എം. അരുൺകുമാർ (35), ഡി. നാഗബാബു (32) എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു.

പാർട്ടിയിൽ നിന്നും 15.56 ഗ്രാം എംഡിഎംഎ, 6.2 ഗ്രാം കൊക്കെയ്ൻ, ആറ് ഗ്രാം ഹൈഡ്രഗഞ്ച, അഞ്ച് മൊബൈൽ ഫോണുകൾ എന്നിവയും രണ്ട് കാറുകളും പിടിച്ചെടുത്തു. ആന്ധ്രാപ്രദേശ് എംഎൽഎ കക്കാനി ഗോവർദ്ധൻ റെഡ്ഡിയുടെ പാസുള്ള ഒരു ആഡംബര കാറും ഫാം ഹൗസിൽ ഉണ്ടായിരുന്നു. എന്നാൽ റെയ്ഡിനിടെ ജനപ്രതിനിധിയെ കണ്ടെത്തിയില്ലെന്ന് പോലീസ് പറഞ്ഞു.

ആന്ധ്രപ്രദേശ്, ബെംഗളൂരു എന്നിവിടങ്ങളിൽ നിന്നായി നൂറിലേറെ പേരാണ് പാർട്ടിയിൽ പങ്കെടുത്തിരുന്നത്. നടിമാരും മോഡലുകളും ടെലിവിഷൻ താരങ്ങളും ഉൾപ്പെടെയുള്ളവരും ഡി.ജെകളും ടെക്കികളുമാണ് പാർട്ടിയിലുണ്ടായിരുന്നത്. ബ്ലഡി മസ്കാര, റാബ്സ്, കയ്വി തുടങ്ങിയ ഡി.ജെകളാണ് പാർട്ടിയിലെ സംഗീതപരിപാടി നയിച്ചത്.

ഹൈദരാബാദ് സ്വദേശിയായ വാസു എന്നയാളാണ് ഫാംഹൗസിൽ പാർട്ടി സംഘടിപ്പിച്ചിരുന്നത്. ആന്ധ്രാപ്രദേശിൽ നിന്ന് ഇയാൾ നേരിട്ടെത്തിയാണ് പാർട്ടിയുടെ സംഘാടനം ഉൾപ്പെടെ ഏകോപിപ്പിച്ചത്. സൺസെറ്റ് ടു സൺറൈസ് എന്ന് പേരിട്ട പാർട്ടിക്കായി ഏകദേശം 35 ലക്ഷമായിരുന്നു ചെലവ്.

അനുവദനീയമായ സമയം കഴിഞ്ഞും റേവ് പാർട്ടി തുടരുന്ന വിവരമറിഞ്ഞാണ് സി.സി.ബി. സംഘം സ്ഥലത്തെത്തിയത്. മയക്കുമരുന്ന് കണ്ടെത്താനുള്ള സ്നിഫർ നായകളും പോലീസിനൊപ്പമുണ്ടായിരുന്നു. തുടർന്ന് ഫാംഹൗസിൽ നടത്തിയ പരിശോധനയിലാണ് ലഹരിമരുന്നുകൾ പിടിച്ചെടുത്തത്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *