വയനാട് ദുരന്തം; ദേശീയ ഹരിത ട്രൈബ്യൂണൽ സ്വമേധയാ കേസെടുക്കും

വയനാട് ദുരന്തം; ദേശീയ ഹരിത ട്രൈബ്യൂണൽ സ്വമേധയാ കേസെടുക്കും

ബെംഗളൂരു: വയനാട്ടിലെ ഉരുൾപൊട്ടലിൽ ദേശീയ ഹരിത ട്രൈബ്യൂണൽ (എൻജിടി) സ്വമേധയാ കേസെടുക്കും. ജുഡീഷ്യൽ അംഗം ജസ്റ്റിസ് പുഷ്പ സത്യനാരായണൻ, വിദഗ്ധ അംഗം കെ. സത്യഗോപാൽ എന്നിവരടങ്ങിയ ബെഞ്ച് കേസ് ലിസ്റ്റ് ചെയ്യാൻ രജിസ്ട്രാറോട് ആവശ്യപ്പെട്ടു. ഉരുൾ പൊട്ടൽ ബാധിച്ച വില്ലേജുകളിലും പരിസരങ്ങളിലും റോഡുകൾ, കെട്ടിടങ്ങൾ, നിലവിലുള്ള ക്വാറികൾ തുടങ്ങിയ ട്രിഗർ പോയിൻ്റുകളുടെ വിവരങ്ങൾ ശേഖരിക്കാൻ കേരള സ്റ്റാൻഡിംഗ് കൗൺസലിനോട് നിർദേശിച്ചു.

കൃത്യമായ അപകടസാധ്യത വിലയിരുത്തൽ നടത്താതെ മലയോര മേഖലയിൽ അനിയന്ത്രിതമായതും അശാസ്ത്രീയവുമായ നിർമാണങ്ങൾ അനുവദിച്ച തമിഴ്‌നാട് ഉൾപ്പെടെയുള്ള മറ്റെല്ലാ സംസ്ഥാനങ്ങൾക്കും ഈ മനുഷ്യനിർമിത ദുരന്തം ഒരു മുന്നറിയിപ്പായിരിക്കണമെന്നു എൻജിടി വ്യക്തമാക്കി. 2011ൽ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് സമർപ്പിച്ച പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ സമിതി (ഡബ്ല്യുജിഇഇപി) റിപ്പോർട്ടിൽ വയനാട്ടിലെ വൈത്തിരി, മാനന്തവാടി, സുൽത്താൻ ബത്തേരി താലൂക്കുകളെ പരിസ്ഥിതിലോല മേഖലയായി ഉൾപ്പെടുത്തിയിരുന്നു. വനേതര ഉപയോഗങ്ങളിലേക്കോ കാർഷിക ഭൂമി കാർഷികേതര ഉപയോഗങ്ങളിലേക്കോ മാറ്റൽ അനുവദനീയമല്ല.

പനമരം, മാനന്തവാടി, ബസവലി എന്നീ മൂന്ന് നദികൾ ചേരുന്ന തോടുകളിൽ 70 ശതമാനവും കൈയേറിയതായി 2017-ൽ സോയിൽ സർവേ വിഭാഗം കണ്ടെത്തിയിരുന്നു. 2018-ലെ വെള്ളപ്പൊക്കത്തിന് ശേഷം കോഴിക്കോട്, കണ്ണൂർ, വയനാട് എന്നിവിടങ്ങളിൽ ഉണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (ജിഎസ്ഐ) സ്പോട്ട് സർവേ നടത്തിയിരുന്നു.

ഭൂരിഭാഗം കേസുകളിലും നിർത്താതെ പെയ്യുന്ന മഴയാണ് ഉരുൾപൊട്ടലിനുള്ള ഒരു കാരണമെന്നു കണ്ടെത്തിയെങ്കിലും, മലഞ്ചെരുവുകളിലെ അശാസ്ത്രീയമായ നിർമ്മാണമാണ് പലയിടത്തും സംഭവത്തിന് പ്രധാന കാരണമെന്ന് ജിഎസ്ഐ ചൂണ്ടിക്കാട്ടി.

TAGS: NATIONAL GREEN TRIBUNAL | WAYANAD LANDSLIDE
SUMMARY: National green tribunal takes suo moto on wayanad landslide

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *