അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം; ശ്രീനഗറിലുടനീളം സ്‌ഫോടന ശബ്ദങ്ങളെന്ന് ഒമര്‍ അബ്ദുള്ള

അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം; ശ്രീനഗറിലുടനീളം സ്‌ഫോടന ശബ്ദങ്ങളെന്ന് ഒമര്‍ അബ്ദുള്ള

ശ്രീനഗര്‍: ഇന്ത്യ-പാക് വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിന് പിന്നാലെ അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം ആരംഭിച്ചതായി റിപ്പോര്‍ട്ടുകള്‍. ഉധംപുരിൽ പാകിസ്ഥാനി ഡ്രോണ്‍ ആക്രമണ ശ്രമം വ്യോമസേന പരാജയപ്പെടുത്തിയതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ശ്രീനഗറിൽ ഉൾപ്പെടെ ജമ്മു കശ്മീരിലെ പലയിടത്തും പാക്കിസ്ഥാൻ ഡ്രോൺ ആക്രമണവും നിയന്ത്രണരേഖയിൽ ഷെല്ലാക്രമണവും നടത്തിയതായി സ്ഥിരീകരിക്കാത്ത വിവരമുണ്ട്. ജമ്മു കശ്മീരിലെ ബാരാമുള്ള, ബുദ്ഗാം ഭാഗങ്ങളിലും രാജ്യാന്തര അതിർത്തിയിലും പാക്കിസ്ഥാന്റെ ഭാഗത്തുനിന്ന് വെടിവയ്പ്പുണ്ടായതായും റിപ്പോർട്ടുണ്ട്.

ഇതിനിടെ ശ്രീനഗറില്‍ മുഴുവന്‍ സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടതായി അറിയിച്ച് ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള എക്‌സില്‍ കുറിച്ചു. വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിന് എന്ത് സംഭവിച്ചെന്നും ഒമര്‍ അബ്ദുള്ള എക്‌സിലൂടെ ചോദിച്ചു.

ഇന്ത്യ-പാക് വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിന് പിന്നാലെ നടപടി ഇരുകൈയും നീട്ടി സ്വീകരിക്കുന്നതായി ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള അഭിപ്രായപ്പെട്ടിരുന്നു. വെടിനിര്‍ത്തല്‍ പ്രഖ്യാപനം രണ്ട് മൂന്ന് ദിവസം മുന്‍പ് സംഭവിച്ചിരുന്നെങ്കില്‍ അതിര്‍ത്തിയില്‍ കുറച്ച് ജീവനുകളെങ്കിലും നഷ്ടപ്പെടാതിരിക്കുമായിരുന്നെന്നും ഒമര്‍ അബ്ദുള്ള കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ ഒമര്‍ അബ്ദുള്ളയുടെ അഭിപ്രായ പ്രകടനത്തിന് പിന്നാലെയാണ് അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം തുടരുന്നതായി എക്‌സ് പോസ്റ്റില്‍ കുറിച്ചത്. ശ്രീനഗറിലുടനീളം സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടതായും ഒമര്‍ അബ്ദുള്ള അറിയിച്ചു.

സംഘര്‍ഷം അതിര്‍ത്തി ഗ്രാമങ്ങളില്‍ വലിയ തോതിലുള്ള നഷ്ടങ്ങളാണ് സൃഷ്ടിച്ചത്. നാശനഷ്ടങ്ങള്‍ കൃത്യമായി വിലയിരുത്തി എത്രയുംവേഗം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ കളക്ടര്‍മാരോട് പറഞ്ഞിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിലുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ ഉടന്‍ ആരംഭിക്കും. ജമ്മു-കശ്മീരിലെ വിമാനത്താവളങ്ങള്‍ വൈകാതെ തുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഒമര്‍ അബ്ദുള്ള പറഞ്ഞിരുന്നു.
<BR>
TAGS : CEASEFIRE VIOLATION | PAK ATTACK
SUMMARY : Pakistan provokes again on the border; Sounds of explosions heard all over Srinagar, says Omar Abdullah

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *