പെരുമ്പാവൂർ ജിഷ വധക്കേസ്; അമീറുള്‍ ഇസ്ലാമിന്റെ വധശിക്ഷ നടപ്പാക്കുന്നതില്‍ വിധി തിങ്കളാഴ്ച

പെരുമ്പാവൂർ ജിഷ വധക്കേസ്; അമീറുള്‍ ഇസ്ലാമിന്റെ വധശിക്ഷ നടപ്പാക്കുന്നതില്‍ വിധി തിങ്കളാഴ്ച

പെരുമ്പാവൂർ ജിഷ വധക്കേസിലെ പ്രതിയുടെ വധശിക്ഷ നടപ്പാക്കാൻ അനുമതി തേടി സർക്കാർ സമർപ്പിച്ച ഹർജിയില്‍ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തിങ്കളാഴ്ച വിധി പറയും. ആസാം സ്വദേശി അമിറുള്‍ ഇസ്ലാമാണ് കേസിലെ പ്രതി. കുറ്റവിമുക്തനാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി നല്‍കിയ അപ്പീലിലും കോടതി അന്നേ ദിവസം തന്നെ വിധി പറയും.

2016 ഏപ്രില്‍ 28നാണ് പെരുമ്പാവൂർ സ്വദേശിയും നിയമ വിദ്യാർഥിയുമായ ജിഷ കൊല്ലപ്പെട്ടത്. കനാല്‍ പുറമ്പോക്കിലെ യുവതിയുടെ വീട്ടില്‍ അതിക്രമിച്ച്‌ കടന്നാണ് പ്രതി കൃത്യം നടത്തിയത്. അതിക്രൂരമായ ബലാത്സംഗത്തിനിരയായാണ് ജിഷ കൊല്ലപ്പെട്ടതെന്ന് പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ടിലുണ്ടായിരുന്നു. 38 മുറിവുകളാണ് യുവതിയുടെ ശരീരത്തിലുണ്ടായിരുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവില്‍ അതേവർഷം ജൂണ്‍ പതിനാറിനാണ് പ്രതി പിടിയിലായത്.

മാസങ്ങള്‍ നീണ്ട വിചാരണയ്‌ക്കൊടുവില്‍ വിചാരണക്കോടതി ഇയാള്‍ക്ക് വധശിക്ഷ വിധിച്ചു. ഇതിനെതിരെ പ്രതി ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. താൻ പ്രതിയല്ല, തനിക്കെതിരായ തെളിവുകള്‍ പോലീസ് കെട്ടിച്ചമച്ചതാണ്, തന്നെ പിടികൂടിയ ശേഷം പോലീസ് ശാസ്ത്രീയ തെളിവുകളുണ്ടാക്കുകയായിരുന്നു, മറ്റാരോ ആണ് കൊലപാതകം നടത്തിയിരിക്കുന്നത്, ജിഷയെ മുൻപരിചയമില്ല എന്നീ വാദങ്ങളാണ് അപ്പീലില്‍ അമീറുല്‍ ഇസ്ലാം മുന്നോട്ടുവച്ചിട്ടുള്ളത്.

ഈ അപ്പീലായിരിക്കും തിങ്കളാഴ്ച കോടതി ആദ്യം പരിഗണിക്കുക. നിലവിലെ നിയമം അനുസരിച്ച്‌ വിചാരണ കോടതി വധശിക്ഷ വിധിച്ചാല്‍ അതിന് ഹൈക്കോടതിയുടെ അനുമതി ആവശ്യമാണ്. ഇത് അനുസരിച്ച്‌ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ചിട്ടുള്ള അപേക്ഷ പ്രതിയുടെ അപ്പീലിന് ശേഷം പരിഗണിക്കും.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *