മണ്ണിടിച്ചിൽ; അർജുന് വേണ്ടിയുള്ള രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു

മണ്ണിടിച്ചിൽ; അർജുന് വേണ്ടിയുള്ള രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു

ബെംഗളൂരു: ഉത്തര കന്നഡ അങ്കോളയിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുൻ ഉൾപ്പെടെ മൂന്ന് പേർക്കായുള്ള തിരച്ചിൽ പുരോഗമിക്കുന്നു. സൈന്യത്തിന്‍റെ നേതൃത്വത്തിലുള്ള തിരച്ചിലാണ് ഇന്നും നടക്കുന്നത്. ശക്തിയേറിയ ഗ്രൗണ്ട് പെനട്രേറ്റിങ് റഡാര്‍ ഉപയോഗിച്ചാണ് പരിശോധന. ഇന്ന് മുഴുവന്‍ സമയവും സൈന്യം തിരച്ചിലിന്‍റെ ഭാഗമാകും.

പുഴയോട് ചേര്‍ന്നുള്ള തീരത്തെ മണ്ണ് മാറ്റുന്ന ജോലികളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. ഇവിടെയും റഡാര്‍ ഉപയോഗിച്ച് പരിശോധന നടത്തും. എന്തെങ്കിലും സംശയകരമായ വസ്തു കണ്ടെത്തിയാല്‍ ആ ഭാഗത്തെ മണ്ണ് പൂര്‍ണമായും നീക്കി തന്നെ പരിശോധന നടത്താനാണ് തീരുമാനം. അതേസമയം ഈ ഭാഗത്തെ മണ്ണിലും പാറകളിലും ലോഹ അയിരുകളുടെ സാന്നിധ്യം വളരെ കൂടുതലാണ്. അതിനാല്‍ മെറ്റല്‍ ‍‍ഡിറ്റക്ടര്‍ റഡാറിലെ സിഗ്നലുകള്‍ തെറ്റാനുള്ള സാധ്യതയും വളരെ കൂടുതലാണ്. കഴിഞ്ഞ ദിവസം റഡാറില്‍ വാഹന സാന്നിധ്യം സ്ഥിരീകരിച്ചതായി ദൗത്യ സംഘം പറഞ്ഞിരുന്നു. എന്നാല്‍ മണ്ണ് നീക്കിയപ്പോള്‍ വന്‍തോതില്‍ ഇരുമ്പ് അയിരുകള്‍ അടങ്ങിയ പാറയാണ് കണ്ടെത്തിയത്. ഇതിന് സമീപത്തെ ഗംഗാവലി പുഴയ്ക്ക്

ആറുമീറ്ററിലധികം ആഴമുണ്ടെന്നാണ് കരുതുന്നത്. മണ്ണിടിച്ചിലിന്‍റെ ഭാഗമായി പുഴയിലും ടണ്‍ കണക്കിന് മണ്ണ് ഒഴുകിയെത്തിയിട്ടുണ്ട്. അതിനടിയിലും അര്‍ജുനോ ലോറിയോ ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയുന്നില്ല.

നേവിയുടെ സ്കൂബ ഡൈവിങ് സംഘങ്ങള്‍ ഷിരൂര്‍ മുതല്‍ ഗോകര്‍ണം വരെയുള്ള ഭാഗങ്ങളില്‍ മുങ്ങി തപ്പുന്നുണ്ട്. ഇതുവരെ സംശയകരമായി ഒന്നും കണ്ടെത്തിയിട്ടില്ല. നേരത്തെ ജിപിഎസ് ലൊക്കേഷന്‍ ലഭിച്ചയിടത്തെ മണ്ണ് നീക്കുമ്പോള്‍ അര്‍ജുന്‍റെ ലോറി കണ്ടെത്താന്‍ സാധിക്കും എന്നായിരുന്നു പ്രതീക്ഷ. എന്നാൽ മറിച്ചായിരുന്നു സ്ഥിതി.

TAGS: ARJUN | LANDSLIDE
SUMMARY: Rescue team search operation underway for arjun

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *