അർജുനായുള്ള തിരച്ചിൽ; കാലാവസ്ഥ അനുകൂലമായാൽ പുനരാംരഭിക്കും

അർജുനായുള്ള തിരച്ചിൽ; കാലാവസ്ഥ അനുകൂലമായാൽ പുനരാംരഭിക്കും

ബെംഗളൂരു: ഉത്തര കന്നഡയിലെ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള തിരച്ചിൽ കാലാവസ്ഥ അനുകൂലമായാൽ പുനരാംരഭിക്കുമെന്ന് കർണാടക സർക്കാർ അറിയിച്ചു. ഇടവിട്ട് പശ്ചിമഘട്ടത്തിൽ പെയ്ത മഴയിൽ ഗംഗാവലിപുഴയിലെ ഒഴുക്ക് കൂടിയിരുന്നു. മുങ്ങൽ സംഘത്തിന് ഇറങ്ങി തിരച്ചിൽ നടത്താനുള്ള സാഹചര്യം ദിവസങ്ങളോളം ഉണ്ടായിരുന്നില്ലെന്നും മുങ്ങൽ വിദഗ്ധരുടെ ജീവൻ അപകടത്തിലാക്കിക്കൊണ്ട് തിരച്ചിൽ അനുവദിക്കാനാകില്ലെന്നും സർക്കാർ വ്യക്തമാക്കി. കർണാടക ഹൈക്കോടതിയിൽ സമർപ്പിച്ച തലസ്ഥിതി റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

നിലവിൽ തിരച്ചിലിനുള്ള തടസ്സങ്ങളെന്തൊക്കെയെന്ന് കോടതി ചോദിച്ചിരുന്നു. മരിച്ചവർക്കുള്ള ധനസഹായം അവരുടെ കുടുംബങ്ങളുടെ പുനരധിവാസം സംബന്ധിച്ചുള്ള വിവരങ്ങൾ എന്നിവ ഉണ്ടോയെന്നും കോടതി ആരാഞ്ഞു. എന്നാൽ, അവ ഉൾപ്പെടുത്തി പുതിയ റിപ്പോർട്ട് നൽകാമെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. സർക്കാർ റിപ്പോർട്ടിൽ എതിർവാദങ്ങൾ ഉണ്ടെങ്കിൽ അത് സമർപ്പിക്കാൻ ഹർജിക്കാരോടും കോടതി നിർദേശിച്ചു.

ഗംഗാവലിപ്പുഴയിൽ ഹൈഡ്രോഗ്രാഫിക് സർവേ നടത്തിയതായി ജില്ലാ ഭരണകൂടം കോടതിയെ അറിയിച്ചിട്ടുണ്ട്. ഗോവയിൽ നിന്ന് ഡ്രെഡ്ജർ കൊണ്ട് വരേണ്ടത് എങ്ങനെയെന്ന് തീരുമാനിക്കാൻ പുഴയിലെ ഒഴുക്കും സ്ഥിതിയും അടക്കം അറിയാനാണ് ഹൈഡ്രോഗ്രാഫിക് പരിശോധന നടത്തിയത്. ഇതനുസരിച്ച് ടഗ് ബോട്ടിൽ ഡ്രെഡ്ജർ എത്തിക്കാനുള്ള റൂട്ട് തീരുമാനിച്ചു. മൊത്തത്തിൽ ഇതിന് 96 ലക്ഷം രൂപ ചെലവ് വരും എന്നും കോടതിയിൽ ജില്ലാ ഭരണകൂടം റിപ്പോർട്ട് നൽകിയിട്ടുണ്ട്. കേസ് സെപ്റ്റംബർ 18-ന് പരിഗണിക്കും.

TAGS: ARJUN | LANDSLIDE
SUMMARY: Rescue mission for arjun to continue depending on weather condition

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *