വയനാട് ദുരന്തം; കാണാതായവർക്കായി ഇന്നും തിരച്ചിൽ

വയനാട് ദുരന്തം; കാണാതായവർക്കായി ഇന്നും തിരച്ചിൽ

തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായവർക്കുള്ള തിരച്ചിൽ തുടരുന്നു. ഇന്നലെ മൃതദേഹഭാഗം കിട്ടിയ സൺറൈസ് വാലി കേന്ദ്രീകരിച്ച് ഇന്ന് കൂടുതൽ പരിശോധന നടത്താനാണ് തീരുമാനം. തിരച്ചിലിന് കഡാവർ നായകളും ഉണ്ടാകും. ചൂരൽമല, മുണ്ടക്കൈ, പുഞ്ചിരിമട്ടം എന്നിവിടങ്ങളിലും ചാലിയാർ കേന്ദ്രീകരിച്ചും പതിവ് തെരച്ചിൽ ഉണ്ടാകും. ആറ് സോണുകളായി തിരിഞ്ഞാകും തിരച്ചിൽ.

കൊച്ചിയിൽ നിന്നെത്തിച്ച മായ, മർഫി എന്നീ കടാവർ നായകളെ ഉപയോഗിച്ചാകും ദൗത്യം. ഇന്നലെ സൈന്യത്തിന്റെ കടാവർ നായയെ ഉപയോഗിചുള്ള തിരച്ചിലിൽ ശരീരഭാഗങ്ങൾ കണ്ടെത്തിയതോടെയാണ് നീക്കം. സൂചിപ്പാറ വെള്ളച്ചാട്ടത്തിന് താഴെ പുഴയിൽ രൂപപ്പെട്ട തുരുത്തിൽ നിന്നാണ് ശരീരഭാഗം ലഭിച്ചത്. ഈ തുരുത്ത് കേന്ദ്രീകരിച്ചാകും ഇന്നത്തെ പരിശോധന. ദുരന്തത്തിൽ മരണപ്പെട്ടവരുടെ എണ്ണം 413 ആയി ഉയർന്നിട്ടുണ്ട്.

വയനാട്ടിലേക്കുളള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തിൽ കേരളം വലിയ പ്രതീക്ഷയിലാണ്. ഏറ്റവും തീവ്രതയുള്ള ദുരന്തമെന്ന നിലയിൽ എൽ ത്രീ ദുരന്തമായി വയനാട് ഉരുൾപൊട്ടലിനെ പ്രഖ്യാപിക്കണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം. പ്രധാനമന്ത്രിയുടെ വരവോടെ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷ. അങ്ങനെയെങ്കിൽ പുനരധിവാസത്തിന് വേണ്ട തുകയുടെ 75 ശതമാനം ദേശീയ ദുരന്ത നിവാരണ നിധിയിൽ നിന്ന് കിട്ടും. കേന്ദ്ര സഹായം കൂട്ടണമെന്ന് പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധിയടക്കം ലോക്സഭയിൽ ആവശ്യപ്പെട്ടിരുന്നു. ദുരന്തമുണ്ടായത് മുതൽ സൈന്യത്തെ അയച്ചതിലടക്കം കേന്ദ്രത്തിന്റെ ഇടപടെലിനെ മുഖ്യമന്ത്രി പിണറായി വിജയനും കേരളത്തിലെ പ്രതിപക്ഷവും അഭിനന്ദിച്ചിരുന്നു.

TAGS: WAYANAD | LANDSLIDE
SUMMARY: Rescue operation in wayanad to continue today also

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *