സല്‍മാന്‍ ഖാന്റെ വീടിന് നേരെയുള്ള വെടിവെപ്പ്; പ്രതികളിലൊരാള്‍ പോലീസ് കസ്റ്റഡിയില്‍ ജീവനൊടുക്കി

സല്‍മാന്‍ ഖാന്റെ വീടിന് നേരെയുള്ള വെടിവെപ്പ്; പ്രതികളിലൊരാള്‍ പോലീസ് കസ്റ്റഡിയില്‍ ജീവനൊടുക്കി

ബോളിവുഡ് സൂപ്പര്‍ താരം സല്‍മാന്‍ ഖാന്റെ വീടിന് നേരെയുള്ള വെടിവെപ്പിലെ പ്രതികളിലൊരാള്‍ ആത്മഹത്യ ചെയ്തു. പോലീസ് കസ്റ്റഡിയില്‍ വെച്ചാണ് ഇയാള്‍ ആത്മഹത്യ ചെയ്തത്. ഏപ്രില്‍ 25ന് പഞ്ചാബില്‍ നിന്ന് അറസ്റ്റ് ചെയ്ത അനൂജ് തപന്‍ എന്നയാളാണ് മരിച്ചത്. മുംബൈ പോലീസ് ആസ്ഥാനത്തെ ജയിലിലായിരുന്നു ഇയാള്‍.

ശുചിമുറിയില്‍ കയറി പുറത്തിറങ്ങാത്തതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇയാളെ ഗുരുതരാവസ്ഥയില്‍ കണ്ടെത്തിയത്. ഉടന്‍ മുംബൈയിലെ ജിടി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു. ഏപ്രില്‍ 25 ന് പഞ്ചാബില്‍ നിന്ന് മറ്റൊരു പ്രതി സോനു സുഭാഷ് ചന്ദറിനൊപ്പമാണ് ഥാപ്പനെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തത്.

ഇവരെ കൂടാതെ വീടിന് നേരെ വെടിവെച്ച വിക്കി ഗുപ്ത, സാഗര്‍പാല്‍ എന്നിവരും കസ്റ്റഡിയിലാണ്. സിസിടിവി കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലായിരുന്നു പ്രതികള്‍ പിടിയിലായത്. ബാന്ദ്രയിലെ താരത്തിന്റെ വീടായ ഗാലക്സി അപ്പാര്‍ട്ട്മെന്റിനുനേരേ ഏപ്രില്‍ 16 ഞായറാഴ്ച പുലര്‍ച്ചെ 4.55-ഓടെയായിരുന്നു വെടിവെപ്പ്. സംഭവം നടക്കുമ്പോൾ സല്‍മാന്‍ഖാന്‍ വീട്ടിലുണ്ടായിരുന്നെന്ന് മുംബൈ പോലീസ് പറഞ്ഞു.

ബൈക്കിലെത്തിയ അക്രമികള്‍ മൂന്നുറൗണ്ട് വെടിയുതിര്‍ത്തു. അക്രമികള്‍ പള്ളിക്ക് സമീപം വാഹനം ഉപേക്ഷിച്ച്‌ കുറച്ചുദൂരം നടന്ന് ഓട്ടോറിക്ഷയില്‍ ബാന്ദ്ര റെയില്‍വേ സ്റ്റേഷനിലേക്ക് പോകുന്നതും ദൃശ്യത്തിലുണ്ടായിരുന്നു. ഗാലക്സി അപ്പാര്‍ട്ട്മെന്റിലെ ആദ്യനിലയിലാണ് ഒരു ബുള്ളറ്റ് പതിച്ചത്. സംഭവത്തില്‍ ആര്‍ക്കും പരുക്കേറ്റിരുന്നില്ല.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *