പ്രണയപ്പകയിൽ കൊല്ലപ്പെട്ട അഞ്ജലിയുടെ സഹോദരി ആത്മഹത്യക്ക് ശ്രമിച്ചു

പ്രണയപ്പകയിൽ കൊല്ലപ്പെട്ട അഞ്ജലിയുടെ സഹോദരി ആത്മഹത്യക്ക് ശ്രമിച്ചു

ബെംഗളൂരു: ഹുബ്ബള്ളിയിൽ പ്രണയപ്പകയിൽ കൊല്ലപ്പെട്ട അഞ്ജലിയുടെ സഹോദരി ആത്മഹത്യക്ക് ശ്രമിച്ചു. അഞ്ജലി അംബിഗറിൻ്റെ സഹോദരി യശോധയാണ് ഫിനോയിൽ കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. അഞ്ജലി കൊലക്കേസിൽ അറസ്റ്റിലായ പ്രതിക്ക് തക്കതായ ശിക്ഷ ലഭിക്കാത്തത്തിൽ മനംനൊന്താണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നും, യശോധ ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണെന്നും ഇവരുടെ മുത്തശ്ശി ഗംഗമ്മ അംബിഗർ പറഞ്ഞു.

വീട്ടിൽ ഉറങ്ങിക്കിടന്ന 20-കാരിയായ അഞ്ജലിയെ പ്രതി ഗിരീഷ് വീട്ടിൽ കയറി കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. പ്രതി ഗിരീഷ് സ്ഥിരം കുറ്റവാളിയാണെന്നാണ് പോലീസ് നടത്തിയ പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയിട്ടുള്ളത്. പെണ്‍കുട്ടികളെ സ്വാധീനിച്ച് കവര്‍ച്ച ചെയ്യലാണ് പ്രതിയുടെ പതിവു പരിപാടി. മദ്യത്തിന് അടിമയായ പ്രതി, ബൈക്ക് മോഷണ സംഘത്തില്‍ ഉള്‍പ്പെട്ട ആളാണെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. എളുപ്പം കബളിപ്പിക്കാവുന്ന യുവതികളെ കണ്ടെത്തി പ്രണയിക്കും. തുടര്‍ന്ന് സ്വര്‍ണം, വെള്ളി ആഭരണങ്ങളും പണവും അടിച്ചുമാറ്റുകയാണ് ചെയ്തിരുന്നത്.

എന്നാല്‍ അഞ്ജലി പ്രതിയുടെ വലയില്‍ വീണിരുന്നില്ല. വീട്ടുകാര്‍ അറിയാതെ മൈസൂരുവിലേക്ക് പോകാമെന്ന നിര്‍ദേശവും 20-കാരി നിരസിച്ചു. ഇതോടെ കവര്‍ച്ചാശ്രമം പാളുമെന്ന് തോന്നിയപ്പോഴാണ് ക്രൂരമായ കൊലപാതകം നടത്തിയതെന്നാണ് പോലീസ് സൂചിപ്പിക്കുന്നത്.

പ്രതിയുടെ ഭീഷണി ചൂണ്ടിക്കാട്ടി അഞ്ജലി ബണ്ടിഗേരി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ പരാതി സ്വീകരിക്കാതെ മടക്കി അയക്കുകയായിരുന്നു എന്നാണ് ആരോപണം. സംഭവം വിവാദമായതോടെ ബണ്ടിഗേരി പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ചന്ദ്രപ്പ ചിക്കോഡി, വനിതാ കോണ്‍സ്റ്റബിള്‍ രേഖ ഹാവറെഡ്ഡി എന്നിവരെ സസ്‌പെന്‍ഡ് ചെയ്തു. ജോലിയില്‍ കൃത്യവിലോപം കാണിച്ചു എന്നു ചൂണ്ടിക്കാട്ടിയാണ് നടപടി.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *