രാജ്യം അവര്‍ക്കൊപ്പം: പ്രകൃതി ദുരന്തത്തില്‍ ജീവന്‍ പൊലിഞ്ഞവര്‍ക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിച്ച് പ്രധാനമന്ത്രി

രാജ്യം അവര്‍ക്കൊപ്പം: പ്രകൃതി ദുരന്തത്തില്‍ ജീവന്‍ പൊലിഞ്ഞവര്‍ക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: എഴുപത്തിയെട്ടാമത് സ്വാതന്ത്ര്യദിനാഘോഷ നിറവില്‍ രാജ്യം. ചെങ്കോട്ടയില്‍ വ്യാഴാഴ്ച രാവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയപതാക ഉയര്‍ത്തി. ശേഷം, സ്വാതന്ത്ര്യ സമര സേനാനികളെ അനുസ്മരിച്ചുകൊണ്ട് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തു. നമ്മുടെ കർഷകരും ജവാന്മാരുമാക്കെ രാഷ്ട്ര നിർമ്മാണത്തിലെ പങ്കാളികളാണെന്നും സ്വാതന്ത്ര്യത്തിനായി പോരാടിയവരുടെ പുണ്യ സ്മരണക്ക് മുൻപിൽ ആദരം അർപ്പിക്കുന്നുവെന്നും മോദി പറഞ്ഞു.

പ്രകൃതി ദുരന്തത്തില്‍ ജീവന്‍ പൊലിഞ്ഞവര്‍ക്ക് ശ്രദ്ധാഞ്ജലി പ്രധാനമന്ത്രി അര്‍പ്പിച്ചു. പ്രകൃതി ദുരന്തത്തില്‍ പൊലിഞ്ഞവരെ വേദനയോടെ ഓര്‍ക്കുന്നുവെന്നും രാജ്യം അവരുടെ കുടുംബത്തിനൊപ്പമാണെന്നും മോദി പറഞ്ഞു.

ലോകം ഇന്ത്യയുടെ വളര്‍ച്ച ഉറ്റുനോക്കുകയാണ്. കൊളോണിയൽ ഭരണം പിഴുതെറിഞ്ഞ 40 കോടി ജനങ്ങളുടെ രക്തം പേറുന്നതിൽ അഭിമാനിക്കുന്നു. ഇന്ന് നാം 140 കോടി ജനതയാണ്. ഒറ്റക്കെട്ടായി ഒരേ ദിശയിലേക്ക് നീങ്ങിയാൽ നാം 2047 ല്‍ വികസിത ഭാരതമെന്ന ലക്ഷ്യം കൈവരിച്ചിരിക്കും. അസാധ്യമെന്ന് കരുതിയതെല്ലാം സാധ്യമാക്കിയെന്നും മോദി പറഞ്ഞു. രാജ്യത്തെ സായുധ സേന സര്‍ജിക്കല്‍, വ്യോമാക്രമണം നടത്തുമ്പോള്‍ ഓരോ ഇന്ത്യക്കാരനും അഭിമാനം നിറയുന്നു. പരിഷ്‌കാരങ്ങളോടുള്ള ഞങ്ങളുടെ പ്രതിബദ്ധത താല്‍ക്കാലിക കൈയടിക്ക് വേണ്ടിയല്ല. മറിച്ച് രാജ്യത്തെ ശക്തിപ്പെടുത്താനുള്ള ദൃഢനിശ്ചയമാണ്- പ്രധാനമന്ത്രി പറഞ്ഞു.

ഭരണനേട്ടങ്ങളും പ്രധാനമന്ത്രി എണ്ണിപ്പറഞ്ഞു. ആവശ്യക്കാരന്റെ വാതിൽക്കൽ സർക്കാരുണ്ട്. എല്ലാ മേഖലയിലും ആത്മനിർഭർ ഭാരത് നടപ്പിലാക്കി. പത്ത് കോടി സ്‌ത്രീകൾ സ്വയം പര്യാപ്‌തരാണ്. അസാദ്ധ്യമെന്ന് കരുതിയതെല്ലാം സാദ്ധ്യമാക്കിയെന്നും അദ്ദേഹം അവകാശപ്പെട്ടു.

രാവിലെ ഏഴ് മണിയോടെ രാജ്ഘട്ടിലെത്തി ഗാന്ധി സ്മൃതിയിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് പ്രധാനമന്ത്രി ചെങ്കോട്ടയിലെത്തിയത്. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, സഹമന്ത്രി സഞ്ജയ് സേത്ത്, പ്രതിരോധ സെക്രട്ടറി ഗിരിധർ അരമന എന്നിവർ ചേർന്നാണ് പ്രധാനമന്ത്രിയെ സ്വീകരിച്ചത്. ഡൽഹി ഏരിയ ജനറൽ ഓഫീസർ കമാൻഡിംഗ് ലെഫ്റ്റനന്റ് ജനറൽ ഭവ്നിഷ് കുമാർ സല്യൂട്ടിംഗ് ബേസിലേക്ക് ആനയിച്ചു. അവിടെ സംയുക്ത സേനയും ഡൽഹി പോലീസ് ഗാർഡും സല്യൂട്ട് നൽകി. തുടർന്ന് പ്രധാനമന്ത്രി മൂന്ന് സേനകളുടെയും ഡൽഹി പോലീസിന്റെയും ഗാർഡ് ഓഫ് ഓണർ പരിശോധിച്ചു. നേവി കമാൻഡർ അരുൺ കുമാർ മേത്തയാണ് ഗാർഡ് ഓഫ് ഹോണറിന് നേതൃത്വം നൽകിയത്.
<BR>
TAGS : 78TH INDEPENDENCE DAY | NARENDRA MODI
SUMMARY : The country is with them: Prime Minister pays tribute to those who lost their lives in natural calamities

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *