കെ. മുരളിധരനെ അനുയിപ്പിക്കാൻ നീക്കം; വയനാട് സീറ്റിൽ ഒഴിവുവന്നാൽ പരിഗണിച്ചേക്കും

കെ. മുരളിധരനെ അനുയിപ്പിക്കാൻ നീക്കം; വയനാട് സീറ്റിൽ ഒഴിവുവന്നാൽ പരിഗണിച്ചേക്കും

തിരുവനന്തപുരം: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ പരാജയം ഏറ്റുവാങ്ങി സിറ്റിങ്ങ് സീറ്റ് ബിജെപിക്ക് കൈമാറേണ്ടി വന്നതോടെ കനത്ത നിരാശയിലായ കെ മുരളീധരനെ ആശ്വസിപ്പിക്കാനൊരുങ്ങി നേതൃത്വം. വയനാട് ലോക്‌സഭ സീറ്റില്‍ ഒഴിവു വരികയാണെങ്കില്‍ പരിഗണിക്കാന്‍ സാധ്യതഎന്നാണ് റിപ്പോര്‍ട്ടുകള്‍. രാഹുല്‍ഗാന്ധി റായ്ബറേലി നിലനിര്‍ത്തിയാല്‍ വയനാട് ലോക്‌സഭ സീറ്റിലേക്ക് വീണ്ടും തിരഞ്ഞെടുപ്പ് നടത്തേണ്ടിവരും. ഈ ഒഴിവിലേക്ക് മുരളിയെ പരിഗണിക്കണമെന്ന ആവശ്യം പാര്‍ട്ടിയിലും മുന്നണിയിലും ശക്തമായിരിക്കുകയാണ്.

കെ മുരളീധരന് ഉന്നത പദവി നല്‍കണമെന്ന ആവശ്യവുമായി കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയാണ് ആദ്യം രംഗത്തെത്തിയത്. വയനാട്ടില്‍ മുരളീധരനെ സ്ഥാനാര്‍ഥിയാക്കിയാല്‍ ആദ്യം പിന്തുണയ്ക്കുക കോഴിക്കോട് ജില്ലാകമ്മിറ്റി ആയിരിക്കുമെന്ന് ഡിസിസി പ്രസിഡന്റ് കെ പ്രവീണ്‍ കുമാര്‍ വ്യക്തമാക്കി.

വടകരയിലെ സുരക്ഷിതമണ്ഡലത്തില്‍ നിന്ന് തന്നെ തൃശൂര്‍ക്ക് മാറ്റിയെങ്കിലും പാര്‍ട്ടി സംവിധാനങ്ങള്‍ കൈയ്യൊഴിഞ്ഞു എന്ന പരാതിയാണ് മുരളീധരന്‍ ഉയര്‍ത്തിയത്.  പൊതുരംഗത്തില്ലെന്ന് സങ്കടത്തോടെ പറഞ്ഞാണ് മുരളീധരന്‍ തിരഞ്ഞെടുപ്പ് തോല്‍വിയോട് പ്രതികരിച്ചത്. മുരളീധരനെ അനുനയിപ്പിക്കാന്‍ മുതിര്‍ന്ന നേതാക്കള്‍ പലരും ഫോണില്‍ ബന്ധപ്പെട്ടിരുന്നു. ഈ സാഹചര്യത്തില്‍ സുരക്ഷിതമായൊരു പദവി മുരളിക്ക് നല്‍കുമെന്ന സൂചനയാണ് പാര്‍ട്ടി നേതാക്കള്‍ നല്‍കുന്നത്.

തൃശൂര്‍ മണ്ഡലത്തില്‍ കഴിഞ്ഞ തവണ വിജയിച്ച കോണ്‍ഗ്രസ് ഇക്കുറി മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടിരുന്നു. 74686 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് സുരേഷ് ഗോപിയുടെ ജയം. തൃശൂരില്‍ കഴിഞ്ഞ തവണ 4,15,089 വോട്ടാണ് യുഡിഎഫിലെ ടി എന്‍ പ്രതാപന്‍ നേടിയത്. ഇക്കുറി മുരളീധരന് കഴിഞ്ഞ തവണ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നേടിയതിനേക്കാള്‍ 86959 കുറവ് വോട്ടാണ് ലഭിച്ചത്. മുരളീധരന്‍ മണ്ഡലത്തില്‍ ദയനീയ പരാജയമാണ് ഏറ്റുവാങ്ങിയത്. സംസ്ഥാനത്ത് യുഡിഎഫ് തരംഗമുണ്ടായിട്ടും മുരളീധരന്‍ തൃശൂരില്‍ പരാജയപ്പെട്ടത് കോണ്‍ഗ്രസിനുള്ളില്‍ വരുംനാളുകളില്‍ ഏറെ രാഷ്ട്രീയ കോളിളക്കത്തിന് കാരണമാകുമെന്നാണ് പൊതുവേ  വിലയിരുത്തുന്നത്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *