വിഷ്ണുപ്രിയ കൊലക്കേസ്; പ്രോസിക്യൂഷൻ വാദം പൂര്‍ത്തിയായി

വിഷ്ണുപ്രിയ കൊലക്കേസ്; പ്രോസിക്യൂഷൻ വാദം പൂര്‍ത്തിയായി

പ്രണയാഭ്യർഥന നിരസിച്ച വൈരാഗ്യത്താല്‍ വീട്ടില്‍ അതിക്രമിച്ചുകയറി യുവതിയെ കുത്തിക്കൊലപ്പെടുത്തിയെന്ന കേസില്‍ പ്രോസിക്യൂഷൻ വാദം പൂർത്തിയായി. പാനൂർ വള്ള്യായിയിലെ കണ്ണച്ചൻകണ്ടി വീട്ടില്‍ വിഷ്ണുപ്രിയയെ (23) കൊലപ്പെടുത്തിയ കേസിലാണ് അഡീഷനല്‍ ജില്ല സെഷൻസ് കോടതി ജഡ്‌ജി എ.വി. മൃദുല മുമ്പാകെ വാദം പൂർത്തിയായത്.

പ്രതിഭാഗം വാദത്തിനായി കേസ് 30ലേക്ക് മാറ്റി. യുവതിയുടെ സുഹൃത്തായിരുന്ന കൂത്തുപറമ്പ് മാനന്തേരിയിലെ താഴെ കളത്തില്‍ വീട്ടില്‍ എ. ശ്യാംജിത്താണ് (27) പ്രതി. പാനൂരില്‍ സ്വകാര്യ ആശുപത്രിയില്‍ ഫാർമസിസ്റ്റായിരുന്നു കൊല്ലപ്പെട്ട വിഷ്ണു പ്രിയ.

പൊന്നാനി സ്വദേശിയായ സുഹൃത്തുമായി ഫോണില്‍ സംസാരിക്കുന്നതിനിടയില്‍ വീട്ടിലെ കിടപ്പുമുറിയില്‍ അതിക്രമിച്ചുകയറിയ പ്രതി ശ്യാംജിത്ത് വിഷ്ണുപ്രിയയെ തലക്കടിച്ച്‌ വീഴ്ത്തിയ ശേഷം കഴുത്തിന് വെട്ടി കൊല്ലുകയായിരുന്നുവെന്നാണ് കേസ്.

2022 ഒക്ടോബർ 22ന് രാവിലെ 11.45ന് ശേഷമാണ് സംഭവം നടന്നതെന്ന് പബ്ലിക് പ്രോസിക്യൂട്ടർ കെ. അജിത്ത് കുമാർ രേഖകളുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തില്‍ കോടതിയില്‍ ബോധിപ്പിച്ചു. കൊലപ്പെടുത്താനുപയോഗിച്ച ആയുധങ്ങള്‍ വാങ്ങിയ കൂത്തുപറമ്പിലെ കടയിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പ്രോസിക്യൂഷൻ കോടതിയില്‍ പ്രദർശിപ്പിച്ചു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *